കഴുതപ്പാലും കാട്ടുള്ളിയും; പാരമ്പര്യക്കൂട്ടിൽ വേദന മാറ്റാൻ താജുനിസ

മുട്ടുവേദനയോ നടുവേദനയോ അലട്ടുന്നുണ്ടോ? എങ്കിൽ ചാലിശ്ശേരി സരസ് മേളയിലെ കൊമ്പുംകുളത്ത് തൈലത്തിന്റെ സ്റ്റാളിലേക്ക് വന്നോളൂ എന്ന് താജുനിസ. “വേദനകൾക്ക് പത്തു മിനിറ്റിൽ പരിഹാരം“ കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും ചാലിശ്ശേരി ദേശീയ സരസ് മേളയിലെത്തുന്നവർക്ക് പലരുടെയും അനുഭവ സാക്ഷ്യത്തിന്റെ കഥകൾ പറഞ്ഞു കൊടുക്കുകയാണ് താജുനിസ. 

മിനിറ്റുകൾക്കുള്ളിൽ വേദനയ്ക്ക് ശമനം നൽകുന്ന ഈ ഔഷധക്കൂട്ടിലൂടെ മേളയിലെ ജനപ്രിയ താരമായി മാറിയിരിക്കുകയാണ് പാലക്കാട് മരുതറോഡ് സ്വദേശിനി താജുനിസ ഷബീർ.

കുടുംബശ്രീ കരുത്തിൽ ജനപ്രിയമായ ഈ ഔഷധക്കൂട്ട് തേടി ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ടെന്ന് സംരംഭക പറയുന്നു.

പാരമ്പര്യമായി കിട്ടിയ അറിവുകളെ ശാസ്ത്രീയമായി കൂട്ടിയിണക്കിയാണ് താജുനിസ  തൈലം തയ്യാറാക്കുന്നത്. കേവലം ഒരു വേദനസംഹാരി എന്നതിലുപരി വേദന സംഹാരമായും പേശീവലിവിനും ഇത് ഫലപ്രദമാണെന്ന് താജുനിസ അവകാശപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

അപൂർവ്വമായ ഔഷധ ഗുണങ്ങളുള്ള കഴുതപ്പാലാണ് ഈ തൈലത്തിലെ പ്രധാന ചേരുവകളിലൊന്ന്. ഇത് വേദന ശമിപ്പിക്കാനും പേശികൾക്ക് ബലം നൽകാനും സഹായിക്കുന്നു. പാലക്കാട്‌ ജില്ലയിലെ മീനാക്ഷിപുരത്തെ ക്ഷീര കർഷകരിൽ നിന്ന് നേരിട്ടാണ് കഴുത പാൽ ശേഖരിക്കുന്നത്. 

വേപ്പെണ്ണ, ഒലിവ് ഓയിൽ, കടുക് എണ്ണ, കാട്ടുള്ളി ഓയിൽ, ഗ്രാമ്പൂ ഓയിൽ, ദന്തപാല ഓയിൽ തുടങ്ങി വിവിധയിനം എണ്ണകളുടെ കൃത്യമായ അനുപാതത്തിലുള്ള മിശ്രിതമാണിത്. പാലക്കാടൻ മണ്ണിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചമരുന്നുകളും റോക്ക് സാൾട്ടും പച്ചകർപ്പൂരവും ചേരുന്നതോടെ തൈലം കൂടുതൽ വീര്യമുള്ളതാകുന്നു.

2005-ൽ മരുതറോഡ് പഞ്ചായത്തിലെ ബ്ലാക്ക് സ്റ്റാർ കുടുംബശ്രീ യൂണിറ്റിന് കീഴിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് വിശ്വസ്തമായ ഒരു ബ്രാൻഡായി വളർന്നു. പിതാവിൽ നിന്ന് പഠിച്ചെടുത്ത വിദ്യ സ്വന്തം അധ്വാനത്തിലൂടെ മിനുക്കിയെടുത്തപ്പോൾ താജുനിസയ്ക്ക് മുന്നിൽ തെളിഞ്ഞത് വിജയവഴിയാണ്. മുമ്പ് പ്രാദേശിക മേളകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ തൈലം ആദ്യമായാണ് ഒരു ദേശീയ മേളയിലേക്ക് എത്തുന്നത്.

മേളയിലെത്തുന്ന സന്ദർശകർക്ക് കുറഞ്ഞ വിലയിൽ തൈലം ലഭ്യമാക്കാൻ 220 രൂപയുടെ ബോട്ടിലുകൾ 200 രൂപ നിരക്കിലാണ് വില്പന നടത്തുന്നത് . ഒരിക്കൽ വാങ്ങിയവർ നൽകുന്ന നല്ല പ്രതികരണമാണ് എന്റെ ഏറ്റവും വലിയ പരസ്യം എന്ന് താജുനിസ ആത്മവിശ്വാസത്തോടെ പറയുന്നു.

പ്രാദേശിക മേളകളിൽ നിന്ന് ദേശീയ മേളയിലേക്കുള്ള താജുനിസയുടെ ഈ വളർച്ച കഠിനാധ്വാനത്തിന്റെയും ഗുണമേന്മയുടെയും വിജയമാണ്. സരസ് മേളയിലെ 250-ഓളം സ്റ്റാളുകളിൽ തിരക്കിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് കൊമ്പുംകുളത്ത് തൈലത്തിന്റെ ഈ കൊച്ചു സ്റ്റാൾ. സ്വയം തൊഴിലിലൂടെ സാമ്പത്തിക ഭദ്രത നേടുക മാത്രമല്ല ആയുർവേദത്തിന്റെ തനിമ ചോരാതെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ സംരംഭത്തിന് പിന്നിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം