മണ്ണാർക്കാട് മേഖലയിൽ കുറച്ചു കാലമായി പുകഞ്ഞു നിന്ന ഉൾപ്പോര് മറനീക്കി പുറത്തേക്ക്. സി.പി.ഐ.എം വിമതരുടെ കൂട്ടായ്മ പാലക്കാട് കൺവെൻഷൻ നടത്തി.
മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചും ആവേശകരമായ സ്വീകരണമാണ് പി.കെ ശശിക്ക് പ്രവർത്തകർ നൽകിയത്.
ഒത്തുകൂടിയത് വിമതരല്ല, വിപ്ലവകാരികളാണ്. ഉശിരുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടായ്മയാണ് ഇതെന്നും പി.കെ.ശശി വേദിയിൽ അവകാശപ്പെട്ടു.
പാലക്കാട് ജില്ലയിലെ സി.പി.ഐ.എം നേൃത്വത്തിലുള്ളത് തോന്നിവാസികളാണ് എന്നു പറഞ്ഞ ശശി, ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
ജില്ലാ സെക്രട്ടറിയോടുള്ള വിരോധം കാരണം പലരും പാർട്ടി വിരോധികളായി മാറി. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ല. കൺവെൻഷൻ കണ്ട് സി.പി.ഐ.എം നേതൃത്വം തെറ്റ് തിരുത്താൻ തയ്യാറാകണം.
സംസ്ഥാന നേതൃത്വം തിരുത്തിയാൽ പാർട്ടിക്കൊപ്പം തങ്ങൾ നിൽക്കും. സ്പിരിറ്റ് കച്ചവടക്കാരനെ സംസ്ഥാന നേതൃത്വം മാറ്റിയാൽ ഞങ്ങൾ എല്ലാം നാളെ ചെങ്കൊടിയുടെ ഭാഗമാവുമെന്നും ശശി വ്യക്തമാക്കി.
താനാണ് സുരേഷ് ബാബുവിനെ പാർട്ടിയിലേക്ക് കൊണ്ടു വന്നത്. അങ്ങനെ ഒരു തെറ്റാണ് താൻ ചെയ്തത്. അത് ഇത്ര വലിയ ദുരന്തമാകുമെന്ന് അറിഞ്ഞില്ലെന്നും ശശി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി എല്ലാവരെയും ഒന്നിപ്പിക്കും. അതാണ് യഥാർഥ കമ്മ്യൂണിസ്റ്റ്. കോടിയേരി പോയതോടെ പാർട്ടിയിൽ വലിയ ശൂന്യതയാണ് ഉള്ളത്.
വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പി.കെ.ശശിയെ സി.പി.ഐ.എം പുറത്താക്കി. പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പ്രതികരിച്ചു.
