മലപ്പുറത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം: മൂന്നുപേര്‍ക്ക് പരിക്ക്.

തൃശൂര്‍- കോഴിക്കോട് ദേശീയ പാതയിൽ ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടം.  വി.കെ പടി വലിയ പറമ്പിൽ ദേശീയ പാതയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് മഴ പെയ്തിരുന്നു.

പള്ളിയില്‍ മതപഠനം കഴിഞ്ഞു കാറിൽ മടങ്ങിയ അഞ്ച് ദര്‍സ് വിദ്യാര്‍ഥികളിൽ വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (23) എന്നിവരാണ് മരിച്ചത്. ഉസ്മാന്‍ സംഭവ സ്ഥലത്തുവെച്ചും ശാഹുല്‍ ഹമീദ് തിരൂരങ്ങാടി ആശുപത്രിയിലുമാണ്  മരണപ്പെട്ടത്. 

താനൂര്‍ പുത്തന്‍ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ സ്വദേശി സര്‍ജാസ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരൂര്‍ തലക്കടത്തൂര്‍ പള്ളി ദര്‍സ് വിദ്യാര്‍ഥികളാണ് അഞ്ചുപേരും.

കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.

പരിക്കേറ്റ മൂന്നുപേരെയും കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം