തൃശ്ശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു.

അങ്കമാലിയിലെ ആനക്കലിയുടെ ഞെട്ടലിൽ നിന്ന് മുക്തി നേടും മുമ്പാണ് ഇരിങ്ങാലക്കുടയിലും ആന ഇടഞ്ഞ് പാപ്പാനെ കൊന്നത്. രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്'വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന ചെറിയ തോതിൽ പിണങ്ങിയിരുന്നു. ഇതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേരെ തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പിൽ  തളയ്ക്കുകയായിരുന്നു. 

ഇന്ന് ഉച്ചയോടെ ആനയ്ക്ക് വെള്ളവും പട്ടയും നൽകാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാൻമാർക്ക് നേരെ ആക്രമണമുണ്ടായത്. അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ശ്രീകുട്ടനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമണത്തില്‍ പാപ്പാന്‍മാരായ അമല്‍, ശ്രീകുട്ടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ രണ്ടാം പാപ്പാന്‍ ശ്രീകുട്ടന്‍ മരിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാന്‍ അമൽ (28) ചികിത്സയിലാണ്.

അങ്കമാലിയിൽ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ്, ഇരിങ്ങാലക്കുടയിലെ ആനക്കലി.  ഏറെ കാലമായി കാശിനാഥനൊപ്പം പ്രവർത്തിക്കുന്ന പാപ്പാൻമാരായിരുന്നിട്ടും ആന അപ്രതീക്ഷിതമായാണ് ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തെത്തുടർന്ന് എലിഫന്റ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി. ആനയെ കൂടുതൽ ചങ്ങലകൾ ഉപയോഗിച്ച് ബന്ധിച്ചു. ഒരേദിവസം അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും ആനയുടെ ആക്രമണത്തിൽ രണ്ടു ജീവനുകൾ പൊലിഞ്ഞത് നാടിനെയാകെ നടുക്കിയിരിക്കുകയാണ്. കനത്ത ചൂടാണോ ആനകളെ പ്രകോപിപ്പിക്കുന്നത് എന്ന കാര്യത്തിൽ വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം