പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ് അനൂപ് മീരയുടെ വീട്ടിലെത്തി തിരികെ കൊണ്ടുപോയിരുന്നു. പിന്നീടാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും മീര ഒരിക്കലും ജീവനൊടുക്കില്ലെന്നുമാണ് ബന്ധുക്കളുടെ പ്രതികരണം.
അനൂപും മീരയും തമ്മില്‍ നിരന്തരം കലഹിക്കാറുണ്ടെന്നും മീരയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രാവിലെ ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മീര ആത്മഹത്യ ചെയ്തുവെന്ന് അറിയിച്ചത്. മീരയുടെ രണ്ടാം വിവാഹമാണ് ഇത്. അനൂപിനെതിരെ മീരയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. അനൂപും ബന്ധുക്കളും ഇതുവരെ ആശുപത്രി പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും മീരയുടെ കുടുംബം ആരോപിക്കുന്നു.
