കൊടുങ്ങല്ലൂർ സ്വദേശികളായ അജ്‌മൽ (28), ഗോകുൽ (30), സിബിൻ (25) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡേറ്റിങ് ആപ് വഴി അജ്‌മലിനെയാണ് യുവാവ് ആദ്യം പരിചയപ്പെട്ടത്. ഇയാൾ സുഹൃത്തായ ഗോകുലുമായി വെള്ളിയാഴ്ച വൈകീട്ട് തത്തപ്പിള്ളിയിലുള്ള യുവാവിന്റെ വീട്ടിലെത്തിയ ശേഷം മുറിയിൽ പൂട്ടിയിട്ടു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പണം ആവശ്യപ്പെട്ട് യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്‌തു. സിബിന്റെ അക്കൗണ്ടിൻ്റെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യിച്ച് ആദ്യം യുവാവിൽ നിന്ന് 9,208 രൂപ വാങ്ങി.
കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോൾ യുവാവ് തന്റെ അച്ഛൻ്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ തന്റെ അക്കൗണ്ടിലേക്ക് ചോദിച്ചു വാങ്ങുകയും അത് ഇവർക്ക് അയച്ചു കൊടുക്കുകയും ചെയ്‌തു.
യുവാവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിൽ സിബിന് പങ്കില്ലെങ്കിലും സിബിൻ്റെ അക്കൗണ്ടിലേക്ക് പണമിട്ടതിനാലാണ് ഇയാൾ കേസിൽ പ്രതിയായത്. പരാതി ലഭിച്ചതിനെത്തുടർന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്‌തത്.
