കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലിലാണ് സംഭവം. ദേളി സ്വദേശി മുബഷീര്‍ ആണ് മരിച്ചത്. ഒരു മാസം മുമ്പ് പോക്‌സോ കേസിലാണ് മുബഷീര്‍ അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് മുബഷീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ എത്തിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോ, മരണം സംഭവിച്ചതോ ആയ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല എന്ന് ആക്ഷേപമുണ്ട്.
രാവിലെ അഞ്ചുമണിക്ക് മുബഷീര്‍ മരിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മുബഷീറിന്റെ അയല്‍വാസി വഴിയാണ് കുടുംബം മരണവിവരം അറിയുന്നത്. മരിക്കുന്നതിന് തലേദിവസം മുബഷീറിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടിരുന്നു. തനിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റ വിവരം മുബഷീര്‍ ഇവരെ അറിയിച്ചിരുന്നു.
മാത്രമല്ല തനിക്ക് ചില മരുന്നുകള്‍ തരുന്നുണ്ടെന്നും അത് കഴിക്കുമ്പോള്‍ തലയ്ക്ക് വല്ലാത്ത അസ്വസ്ഥതയാണെന്നും അറിയിച്ചിരുന്നു. മുബഷീറിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുബഷീറിന്റെ സഹോദരന്‍ രംഗത്ത് വന്നു.
