പട്ടാമ്പിയില്‍ ഗര്‍ഭിണി മരിച്ചത് അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തില്‍ കയറിയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഒമ്പത് മാസം ഗർഭിണിയായ തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജ (29) പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയിൽ ഫെ.16 മുതൽ  ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പട്ടാമ്പിയിൽ നിന്ന് റഫർ ചെയ്തു മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചത് ആശുപത്രി അധികൃതർ മതിയായ ചികിത്സ നൽകാത്തതു കൊണ്ടാണെന്ന് കുടുംബം ആരോപിച്ചിരുന്നു.  നൗഷിജയുടെ സഹോദരൻ തൃത്താല പോലീസിലും ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു.

ഇതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. കുടുംബത്തിൻ്റെ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഇന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിൽ യു.ഡി.എഫ് പ്രവർത്തകർ നൗഷിജയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ കുത്തിയിരുപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ നാരായണ സ്വാമി, ജയശങ്കർ കൊട്ടാരത്തിൽ, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി വിജയകുമാർ, തദ്ദേശ ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

എന്നാൽ ഇന്ന് വൈകുന്നേരം പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കുടുംബത്തിൻ്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്നും ഫോറന്‍സിക് സര്‍ജന്‍ ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞു. അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം സംഭവിച്ചതാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് ഡി.എം.ഒ ടി.വി റോഷിയും വ്യക്തമാക്കി.

ഫെബ്രുവരി 16നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടര്‍ന്ന് വാണിയംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമ്നിയോട്ടിക് ദ്രാവകം അമ്മയുടെ രക്തധാരയിൽ പ്രവേശിച്ച് ശ്വാസകോശത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും ഇത് അപൂർവമായെങ്കിലും അതീവ അപകടകരമായ അവസ്ഥയാണെന്നും വിദഗ്ദർ പറയുന്നു. അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്നാണ് ഇത് അറിയപ്പെടുന്നത്. അമ്നിയോട്ടിക് ദ്രാവകം, ഭ്രൂണകോശങ്ങൾ, അല്ലെങ്കിൽ ടിഷ്യൂകൾ അമ്മയുടെ രക്ത പ്രവാഹത്തിലേക്ക് കടക്കുമ്പോൾ, ശ്വാസകോശത്തിലെ പൾമണറി ആർട്ടറിയിൽ തടസ്സം, ഹൃദയ- രക്തചംക്രമണ തകരാർ, ശ്വാസതടസ്സം എന്നിവ സംഭവിക്കാം.

മാതാവിന്റെ രക്തവും അമ്നിയോട്ടിക് ദ്രാവകവും തമ്മിലുള്ള പ്രതിരോധഭിത്തി തകരുമ്പോൾ, ദ്രാവകം രക്തധാരയിലേക്ക് പ്രവേശിച്ച് ശ്വാസകോശത്തിലെ രക്തചംക്രമണത്തിലേക്ക് എത്താമെന്നാണ് വിദഗ്ദർ പറയുന്നത്.

ഇതുമൂലം പെട്ടെന്ന് ഗുരുതരമായ ശ്വാസതടസ്സം, കുറഞ്ഞ രക്തസമ്മർദ്ദം,  ബോധക്ഷയം എന്നിവ സംഭവിക്കാം. സാധാരണയായി പ്രസവസമയത്തോ പ്രസവത്തിനിടയിലോ അല്ലെങ്കിൽ പ്രസവത്തിന് ശേഷം 48 മണിക്കൂറിനുള്ളിലോ അപൂർവ്വമായി ഇത് സംഭവിക്കാറുണ്ടെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം