കോഴിക്കോട് വലിയങ്ങാടിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സൺഷെയ്ഡ് തകർന്നു വീണു. അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. കിണാശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ എന്നിവരാണ് മരിച്ചത്.
അപകടത്തിലകപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്.
മരിച്ചവർ ലോഡിങ് തൊഴിലാളികളാണ്. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൗണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ, ബാക്കി അഞ്ചു പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു. കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിലേക്ക് ഇനി ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് സ്ഥലത്തെത്തിയ മേയര്‍ വ്യക്തമാക്കി.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്. രണ്ടു വർഷം മുമ്പ് പൊളിച്ചുമാറ്റാൻ തീരുമാനിച്ച കെട്ടിടമാണിതെന്ന് ആരോപിച്ചാണ് മേയറുടെ ചേമ്പറിൽ ബി.ജെ.പി കൗൺസിലർമാർ കറുത്ത തുണി വിരിച്ച് പ്രതിഷേധിച്ചത്.
കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം ഒഴിയാനുള്ള നിർദ്ദേശം ചില വ്യാപാരികൾ അവഗണിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടം ഒഴിപ്പിക്കാൻ കോർപ്പറേഷൻ നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.
നിരവധി വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകർന്ന സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ട്. ഫയർ ഫോഴ്‌സ് എത്തി സ്ലാബ് മുറിച്ചുമാറ്റിയ ശേഷമാണ് ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനായത്.
മൂന്ന് പേര്‍ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ചുമട്ടു തൊഴിലാളികളും രംഗത്തിറങ്ങി. വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം തടസ്സപ്പെടുമെന്ന് ഉറപ്പായി.
ബി.ജെ.പി പ്രവർത്തകർ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ഗേറ്റിൽ തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. ഒടുവിൽ ഏഴ് കൗൺസിലർമാരെ മാത്രം ഓഫീസിൽ പ്രവേശിക്കാൻ പോലീസ് അനുവദിച്ചു. മേയറുടെ ചേംബറിൽ കുത്തിയിരുന്ന് അവർ പ്രതിഷേധിച്ചു. മേയർ ഓഫീസിൽ ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷനതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി.
തകർന്നത് 1977ൽ തുടങ്ങിയ കെട്ടിടമാണെന്നും 50 വർഷത്തെ പഴക്കമുണ്ടെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് എസ്‍.കെ അബൂബക്കര്‍ പറഞ്ഞു. 1980 മുതൽ ഈ കെട്ടിടത്തിൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. മരിച്ചവർക്ക് നഷ്ട പരിഹാരവും പരിക്കേറ്റവരുടെ ചികിത്സ ചിലവും ഏറ്റെടുക്കണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു. 2024ൽ പുതിയ കെട്ടിടത്തിന് ഡി.പി.ആര്‍ തയ്യാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാൻ നിർദ്ദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര്‍ ചോദിച്ചു.
ഇതേ കെട്ടിടത്തിൽ മാസങ്ങൾക്കു മുൻപ് പുതിയ സ്ഥാപനത്തിന് ലൈസൻസ് നൽകിയെന്നും പ്രതിപക്ഷം ആരോപിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ മുകളിൽ നേരത്തെ ഫിറ്റ്നസ് സെന്‍ററടക്കം പ്രവര്‍ത്തിച്ചിരുന്നു. അപകടാവസ്ഥയിലായിട്ടും കെട്ടിടം ഒഴിയാൻ നിര്‍ദ്ദേശം കൊടുക്കാത്തത് കോര്‍പ്പറേഷന്‍റെ അനാസ്ഥയാണെന്നാണ് പ്രതിപക്ഷ ആരോപണം.

