കൊടുങ്ങല്ലൂരിൽ അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനും സാമൂഹ്യ സ്പർധ ഉണ്ടാക്കുന്ന വിധം റീൽസ് പ്രചരിപ്പിച്ചതിനും നാല് പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഭരണി മഹോത്സവത്തോടനുബന്ധിച്ച കാവുതീണ്ടൽ തിരക്കിനിടെ അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. 

ഡോക്യുമെന്ററി സംവിധായകൻ തിരുവനന്തപുരം നെടുമങ്ങാട് സജിൻ ബാബു (40), പൊലീസ് ഓഫിസറുടെ വേഷമിട്ട മാനന്തവാടി സ്വദേശി കുറ്റിപ്പുറത്ത് ജിജോ (39), കോമരത്തിന്റ വേഷമിട്ട പാലക്കാട് പെരിങ്ങോട് വിളക്ക് തറ ശരത്കുമാർ (27), റീൽസ് പ്രചരിപ്പിച്ചതിന് കോഴിക്കോട് ചാലിയം സ്വദേശി ഷൈജു (51) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

ഭരണി മഹോത്സവത്തിൻ്റെ ഡോക്യുമെന്ററി ചിത്രീകരണത്തിന് സജിൻ ബാബു അനുമതി തേടിയിരുന്നെങ്കിലും കോടതി ഉത്തരവ് നിലവിലുള്ളതിനാൽ ദേവസ്വം അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇത് അവഗണിച്ചാണ് ഇയാൾ ചിത്രീകരണം നടത്തിയത്.

ഡോക്യുമെന്ററിക്കായി ചിത്രീകരിച്ച സിനിമാറ്റിക് രംഗമാണെന്നറിഞ്ഞിട്ടും അത് മറച്ചുവെച്ച് 'എസ്.ഐ റാങ്കിലുള്ള പൊലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മിൽ സംഘർഷം നടക്കുന്നു' എന്ന തരത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കോഴിക്കോട് ചാലിയം സ്വദേശി ഷൈജുവിനെ പോലീസ് പിടികൂടിയത്. വിഡിയോകൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.  രണ്ടു കേസുകളിലും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

അശ്വതി കാവുതീണ്ടൽ ദിവസം തിരക്കിനിടയിൽ ചിത്രീകരിച്ച ഡോക്യുമെൻ്ററി ദൃശ്യങ്ങളാണ് ഭക്തനെ പോലീസ് മർദിക്കുന്നു എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇങ്ങനെ സാമൂഹിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നത്. 

അതീവ പ്രാധാന്യമുള്ള ക്ഷേത്രാചാരങ്ങൾ നടക്കുമ്പോൾ, ദേവസ്വത്തിൻ്റെ അനുമതിയില്ലാതെയും ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലും ഡോക്യുമെന്ററി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനാണ് ദേവസ്വം മാനേജർ വിനോദ് കുമാറിൻ്റെ പരാതിയിൽ ആദ്യത്തെ കേസെടുത്തത്.

ഈ വിഡിയോകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും ഷെയർ ചെയ്തവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. രണ്ടു കേസ്സുകളിലും കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ജാതി-മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ തൃശൂർ റൂറൽ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം