നോർക്ക കെയറിന്റെ രണ്ടാംഘട്ട എന്റോൾമെന്റിനും പരിഷ്‌കരിച്ച നോർക്ക കെയർ പ്ലസ് പദ്ധതിക്കും കഴിഞ്ഞ ദിവസം തുടക്കമായി. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമടക്കം ഒരു കോടി രൂപ വരെ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണിത്.
5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള 07 സ്ലാബുകളിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്നതാണ് നോർക്ക കെയർ പ്ലസ് പദ്ധതി. 18 മുതൽ 70 വയസ്സു വരെയുള്ള സാധുവായ നോർക്ക പ്രവാസി ഐഡിയോ, സ്റ്റുഡന്റ് ഐഡിയോ, എൻ.ആർ.കെ ഐഡിയോ ഉളള പ്രവാസി കേരളീയർക്കാണ് എൻറോൾ ചെയ്യാനാകുക.
കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തി നോർക്ക കെയർ വിപുലീകരിക്കണമെന്ന പ്രവാസി സമൂഹത്തിന്റെ ആവശ്യ പ്രകാരമാണ് നോർക്ക കെയർ പ്ലസ് പദ്ധതി ആരംഭിച്ചത്. നോർക്ക കെയർ നിലവിൽ വന്ന് നാല് മാസങ്ങൾക്കകം പതിനായിരത്തോളം പോളിസി ഉടമകൾക്കായി ഇതുവരെ 88 കോടി രൂപയിലധികം രൂപയാണ് ക്ലെയിമിനത്തിൽ നൽകാനായത്. ലോകത്ത് പ്രവാസി സമൂഹത്തിനായുള്ള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോർക്ക കെയറെന്ന് ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത വഹിച്ച നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു.
10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള പോളിസികളിൽ പോളിസി ഉടമയുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ 80 വയസ്സുവരെയുളള മാതാപിതാക്കളേയും ഉൾപ്പെടുത്താനാകും. നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദർശിച്ചോ (www.norkaroots.kerala.gov.in) പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകൾ (ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ) വഴിയോ 2026 ഏപ്രിൽ 12 വരെ എൻ്റോൾ ചെയ്യാവുന്നതാണ്.
ഈ കാലയളവിൽ എൻ്റോൾ ചെയ്യുന്നവർക്ക് 2026 ഏപ്രിൽ 15 മുതൽ ഒരു വർഷത്തേയ്ക്കാണ് പോളിസി കാലയളവ്.
നിലവിൽ നോർക്ക കെയറിൽ അംഗമായവർക്കും നോർക്ക കെയർ പ്ലസ്സിൽ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ സംഘടിപ്പിച്ച നോർക്ക കെയർ ആദ്യഘട്ട എന്റോൾമെൻ്റിൽ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എന്റോൾ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്.
