കൊല്ലം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ വന്ദന ദാസിനെ (25) കുത്തിക്കൊന്ന കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. കേസിൽ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി മുമ്പ് കണ്ടെത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവ്, വധശ്രമത്തിന് (307) പത്ത് വർഷം കഠിന തടവ്, 326-ാം വകുപ്പ് പ്രകാരം പത്ത് വർഷം കഠിന തടവ്, ആശുപത്രിയിൽ അതിക്രമം നടത്തിയതിന് അഞ്ച് വർഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷാ വിന്യാസം. 323, 324, 332, 333 വകുപ്പുകൾ പ്രകാരം ആദ്യ മുപ്പത് വർഷം ശിക്ഷ അനുഭവിച്ചതിന് ശേഷമാകും
ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. ശിക്ഷാ വിധി അപര്യാപ്‌തമെന്ന് കാണിച്ച് പ്രോസിക്യൂഷൻ മേൽക്കോടതിയിൽ അപ്പീൽ നൽകും.
ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപിന്റെ കുത്തേറ്റ് മൂന്ന് വർഷം മുമ്പാണ് ഹൗസ് സർജൻ വന്ദനദാസ് കൊല്ലപ്പെട്ടത്. എയ്‌ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എ.എസ്.ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാർഡ് അലക്‌സ് കുട്ടി, സന്ദീപിന്റെ അയൽവാസിയും സി.പി.ഐ.എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ബിനു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
നെടുമ്പന യു.പി സ്കൂൾ അധ്യാപകനായ എസ്.സന്ദീപ് കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്.
2023 മേയ് 10ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓടനാവട്ടം സ്വദേശി ശ്രീനിലയത്തിൽ ജി.സന്ദീപിനെ (42) വൈദ്യ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിൽ എത്തിച്ചതായിരുന്നു. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് വന്ദനയെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു.
വ്യവസായിയായ കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ.ജി മോഹൻദാസിൻ്റെയും തിരുവനന്തപുരം സ്വദേശി വസന്തകുമാരിയുടെയും ഏക മകളായ ഡോ.വന്ദന ദാസ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വിദ്യാർഥിയായിരുന്നു.
കൊലപാതകം (ഐ.പി.സി 302), വധശ്രമം (ഐ.പി.സി 307), ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാരകമായി പരിക്കേൽപ്പിക്കൽ (ഐ.പി.സി 333), മാരാകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (ഐ.പി.സി 324), അന്യായമായി തടഞ്ഞുവയ്ക്കൽ (ഐ.പി.സി 341), സർക്കാർ ഉദ്യോഗസ്ഥനെ ഔദ്യോഗിക ജോലി തടസപ്പെടുത്തുന്നതിനായി അക്രമിക്കൽ (ഐ.പി.സി 353), തെളിവ് നശിപ്പിക്കൽ (ഐ.പി.സി 201), വധഭീഷണി മുഴക്കൽ (ഐ.പി.സി 506 (2) ), പൊതുപ്രവർത്തകനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി പരിക്കേൽപ്പിക്കൽ (ഐ.പി.സി 332), ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
