ഭൂമി തരംമാറ്റവും പട്ടയവും അടിയന്തരമായി തീര്‍പ്പാക്കണമെന്ന് മന്ത്രി എ.പി അനില്‍കുമാർ

ഭൂമി തരംമാറ്റം, പട്ടയം  തുങ്ങിയവയ്ക്കുള്ള അപേക്ഷകൾ നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിവേഗം തീര്‍പ്പാക്കണമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍. 

ഏതാണ്ട് 2.5 ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകളാണ് സംസ്ഥാനത്തുള്ളത്. പാലക്കാട് ജില്ലയില്‍ 30307 അപേക്ഷകൾ തീര്‍പ്പാക്കാനുണ്ട്. കര്‍മ്മ പരിപാടിയിലൂടെ പരമാവധി അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

റവന്യൂ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ റീസര്‍വേ, ഭൂമിയേറ്റെടുക്കല്‍, ദുരന്ത നിവാരണം, മിച്ചഭൂമി, ലാന്‍ഡ് ട്രൈബ്യൂണല്‍, കൈയേറ്റം സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്താന്‍ ചേർന്ന  അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭവന നിര്‍മാണത്തിനും മറ്റും തരംമാറ്റം അത്യാവശ്യമായതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗം മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും. എസ്.സി, എസ്.ടി ഉന്നതികളിലെ പട്ടയങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ണമായി വിതരണം ചെയ്യാന്‍ കഴിയണം. പ്രത്യേകിച്ച്, പട്ടികവര്‍ഗ മേഖലകളില്‍ ട്രൈബല്‍ വകുപ്പുമായി ചേര്‍ന്ന് എസ്.ടി പ്രമോട്ടർമാരുടെ സഹായത്തോടെ അപേക്ഷകള്‍ സ്വീകരിക്കണം. 

ഇതിനായി റവന്യൂ ജീവനക്കാര്‍ മുന്‍കൈയെടുക്കണം. പൊതുജനങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ പോലും കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും കഴിയാവുന്നവ നിറവേറ്റി കൊടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാലാനുസൃത മാറ്റങ്ങള്‍ റവന്യൂ വകുപ്പിലും അനിവാര്യമാണ്. സേവനം ജനങ്ങളുടെ അവകാശമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള യാതൊരു അലംഭാവവും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

മലയോരപ്രദേശമായ ചൂരുപാറ, ഒടംതോട്, പാലക്കുഴി മേഖലകളിലെ പട്ടയം അനുവദിക്കല്‍, അട്ടപ്പാടിയില്‍ തീര്‍പ്പാകാത്ത തണ്ടപ്പേര്‍ അപേക്ഷകള്‍,  കോട്ടോപ്പാടത്ത് ഡിജിറ്റല്‍ സര്‍വേയ്ക്ക് ശേഷം കരംഅടയ്ക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങൾ എന്നിവയിൽ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. 

കാലങ്ങളായി തീര്‍പ്പാക്കാത്ത പ്രാദേശികമായ ഭൂപ്രശ്‌നങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും, സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭൂമിയില്‍ പൂര്‍ണ അവകാശം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

ജില്ലയില്‍ റവന്യൂ രേഖകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിന് കേന്ദ്രീകൃത റെക്കോഡ് റൂം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. താല്‍കാലികാടിസ്ഥാനത്തിലും സര്‍വേയര്‍മാരെ നിയോഗിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. 

പറമ്പിക്കുളത്ത് പുതിയ വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പുതിയ താലൂക്ക് രൂപീകരിക്കുന്നതിന് ശാസ്ത്രീയ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുമായി മന്ത്രി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച് ദിനേശന്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും പി.ആര്‍.ഡി ഡയറക്ടറുമായ സബിന്‍ സമീദ്, സര്‍വേയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ ഡോ.ഒ.ജെ അരുണ്‍, ജില്ലാ കലക്ടര്‍ കെ.സുധീര്‍, സബ് കലക്ടര്‍ അഞ്ജിത്ത് സിങ്, എ.ഡി.എം അബ്ദുള്‍ ലത്തീഫ്, പാലക്കാട് ആര്‍.ഡി.ഒ ഒ.ദേവകി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം