ഒറ്റപ്പാലത്ത് തെരുവിൽ തനിച്ചായവരും ഓണം ആഘോഷിച്ചു.

ഒറ്റപ്പാലത്തിൻ്റെ റോഡരികിൽ ജീവിതം തള്ളിനീക്കുന്നവരും ഓണം ആഘോഷിച്ചു. അരിയൂർ തെക്കുമുറി വായനശാലയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം വ്യാപാര ഭവനിലാണ്  ഓണാഘോഷം സംഘടിപ്പിച്ചത്. 

കടത്തിണ്ണകളിലും, റോഡരികിലും, ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും അലയുന്ന ആരോരുമില്ലാത്തവർക്കാണ് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കിയത്. പൂക്കളമിട്ടും, ഓണക്കോടി നൽകിയും, ഗ്രൂപ്പ് ഫോട്ടോ എടുത്തും ആഘോഷത്തിന് നിറമേകി. 

ഒറ്റപ്പാലം ലയൺസ് ക്ലബ്ബിൻ്റെ സഹായത്തോടെ വരോട് കെ.പി.എസ്.എം.എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വളണ്ടിയർമാർ സർവ്വേയിലൂടെ 14 പേരെയാണ് ഒറ്റപ്പാലം തെരുവിൽ നാഥനില്ലാതെ അലയുന്നതായി കണ്ടെത്തിയത്.

ഇതിൽ രോഗികളും, മനോനില തെറ്റിയവരും, പോകാനിടമില്ലാതെ വാർദ്ധക്യ സഹജമായി ഒറ്റപ്പെട്ടവരുമുണ്ട്. ഇവരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നഗരസഭക്ക് നിവേദനവും നൽകിയിട്ടുണ്ട്.  വായനശാലാ പ്രവർത്തകർ ഇവർക്ക് കഴിഞ്ഞ നവംബർ ഒന്നു മുതൽ എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകി വരുന്നുണ്ട്. 

നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ തെരുവിലുള്ളവർക്കും ഓണം ഒരുക്കണമെന്ന് വായനശാല ഭരണസമിതി തീരുമാനിക്കുകയായിരുന്നു. സദ്യക്കുള്ള വിഭവങ്ങൾ നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡിലുള്ളവരിൽ നിന്ന് ശേഖരിച്ചു. 

ഓണക്കോടി ഒറ്റപ്പാലം ലയൺസ് ക്ലബ് നൽകി. വരോട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് പൂക്കളം ഇട്ടു. പൊതു പ്രവർത്തകൻ ഫ്രാൻസിയുടെ സഹായത്തോടെ തെരുവിൽ തനിച്ചായ 14 പേരെയും വായനശാലയുടെ ഓണാഘോഷത്തിൽ പങ്കെടുപ്പിച്ചു. 

ലയൺസ് ക്ലബ് പ്രസിഡൻ്റ് അനുപമ മനോജ് ഇവർക്കെല്ലാം ഓണക്കോടി നൽകി.  ഓണക്കോടി വാങ്ങിച്ചപ്പോൾ അയ്യപ്പൻകുട്ടിയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. എവിടെയോ നഷ്ടപ്പെട്ട സന്തോഷ ദിനത്തിൻ്റെ ഓർമകൾ പൊള്ളിച്ചതാവാം. 

കൗൺസിലർ ടി.പി പ്രദീപ് കുമാർ, ലയൺസ് ക്ലബ് പ്രസിഡൻ്റ് അനുപമ മനോജ്, സെക്രട്ടറി വിമല രാംകുമാർ, മുൻ ജില്ലാ ഗവർണർ കേണൽ രാംകുമാർ, ക്ലബ് സർവ്വീസ് ചെയർമാൻ കെ.മനോജ് കുമാർ,  പി.ഫ്രാൻസി, കെ. കരുണാകരൻ, കെ. ശങ്കുണ്ണി, ടി.വി സന്ധ്യാദേവി, ഇടക്കുളം ബാബു, പി.ചന്ദ്രശേഖരൻ,  പി.കല്യാണി, എസ്. ശോഭന, കെ.പ്രഭാത്, ജോഷി, നസീർ, കരീം, പി.ലത,  ജാനകി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം