ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്.
കേബിൾ ടി.വി ബിസിനസ്സും നിരന്തരം സിനിമ കാണലുമായി ജീവിക്കുന്ന ജോര്‍ജുകുട്ടിയും അയാളുടെ ഭാര്യയും രണ്ട് പെണ്‍ മക്കളുമടങ്ങുന്ന കുടുംബവും ഇദ്ദേഹം ബന്ധപ്പെടുന്ന ചുറ്റുപാടുകളും ഇതിവൃത്തമാക്കിയ ദൃശ്യം അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് പ്രേക്ഷകനെ രസിപ്പിച്ചത്.
ആദ്യപകുതി കഴിയുന്നതോടെ കഥാഗതി ഒരു നിര്‍ണ്ണായക സംഭവത്തിൻ്റെ തീവ്രതയില്‍ എത്തി നില്‍ക്കുകയും തുടര്‍ന്നങ്ങോട്ട് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളും പ്രതിരോധങ്ങളും സംഭവങ്ങളുമായി പുരോഗമിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഈ ത്രില്ലർ സിനിമ. ഇതിൻ്റെ വൻ വിജയത്തോടെയാണ് ദൃശ്യം 2 പുറത്തിറങ്ങിയത്.
ഇപ്പോഴിതാ ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റെയും മൂന്നാം വരവിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോഹൻലാലും മീനയും പ്രധാന വേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013ൽ പുറത്തിറങ്ങിയതാണ് പരമ്പരയിലെ ആദ്യ ദൃശ്വം! ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ത്രില്ലർ ചിത്രം നിർമ്മിച്ചത്.
ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു.
ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന നിലവാരത്തിലാണ് ദൃശ്യം 3 ഒരുക്കുന്നത്. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജിത്തു പറഞ്ഞു. ദൃശ്യം, ദൃശ്യം 2 സിനിമകൾ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വർഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.
