പുനലൂർ കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. അരുംകൊലയ്ക്ക് ശേഷം ഭർത്താവ് ഐസക്ക് ഫേസ്ബുക്ക് ലൈവിലൂടെ വിവരം ലോകത്തെ അറിയിക്കുകയും ചെയ്തു.
ഇന്ന് രാവിലെ ശാലിനിയുടെ വീട്ടിലെത്തിയ ഐസക്ക് കഴുത്തിൽ വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴും ഐസക്ക് അവിടെത്തന്നെ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന ശാലിനിയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടയിൽ അവിടെ നിന്ന് മുങ്ങിയാണ് ഫേസ്ബുക്ക് ലൈവിലൂടെ തൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.
കുടുംബ പ്രശ്‌നം കാരണം ഇരുവരും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നെന്നും ശാലിനി അമ്മയുടെ വീട്ടിലാണ് താമസമെന്നും നാട്ടുകാർ പറഞ്ഞു.
ശാലിനി ജോലിക്ക് പോകുന്നതിൽ ഐസക്കിന് എതിർപ്പുണ്ടായിരുന്നു. ശാലിനി ആഡംബര ജീവിതം നയിക്കുകയാണെന്നും വേറെ ബന്ധങ്ങൾ ഉണ്ടെന്നുമാണ് ഐസക്ക് ആരോപിച്ചത്. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. ഇതിൽ ഒരു കുട്ടി അർബുദ രോഗിയാണ്. ഈ കുട്ടിയുടെ കാര്യങ്ങളൊന്നും ശാലിനി നോക്കുന്നില്ലെന്നും ഐസക്ക് ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചു. പോലീസ് മേൽനടപടി സ്വീകരിച്ചു.
