ഇവർ ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നോ എന്നറിയില്ല. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പ് എൻ്റെ മനസ്സിൽ ഇടംപിടിച്ചവരാണ് ഇവരിരുവരും. പ്രമുഖ ഇസ്ലാമിക പണ്ഡിതനും സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനും ആയിരുന്ന ഡോക്ടർ അസ്കർ അലിയെ മൂന്ന് പതിറ്റാണ്ടു മുമ്പ് നാഗ്പൂരിൽ വച്ച് കാണാനും അദ്ദേഹത്തിൻ്റെ പ്രഭാഷണം ശ്രവിക്കാനും ഭാഗ്യം ലഭിച്ചത് ഇന്നും മായാത്ത സ്മരണയാണ്.
ഇന്ത്യൻ നാഷണൽ സോഷ്യൽ ആക്ഷൻ ഫോറം (ഇൻസാഫ്) എന്ന സംഘടനയുടെ ക്ഷണം സ്വീകരിച്ചാണ് നാഗ്പൂരിൽ ഒരാഴ്ച നീണ്ടുനിന്ന ദേശീയ കൺവെൻഷനിൽ ഞാൻ പങ്കെടുത്തത്. അന്ന് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ സന്നദ്ധ സേവന പ്രവർത്തകർക്ക് മതേതര ഭാരതത്തിൻ്റെ അവസ്ഥാന്തരങ്ങളെ കുറിച്ച് ഒരു പുതിയ ദിശാബോധം നൽകുന്ന തരത്തിലുള്ള പ്രഭാഷണമാണ് അസ്ഗറലി എൻജിനീയർ നടത്തിയത്.
ഇന്നും ആ നാദവീചികൾ എൻ്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്. ഇന്ത്യ കണ്ട മഹാ പ്രതിഭയായിരുന്നു അദ്ദേഹം. നവോത്ഥാന ചിന്തകളുടെ എൻജിനീയറായ ഡോക്ടർ അസ്കർ അലിയുടെ വിയോഗം മതേതര ഭാരതത്തിന് തീരാനഷ്ടമാണ്.
നേരിൽ കണ്ടിട്ടില്ലെങ്കിലും എൻ്റെ മനസ്സിൽ കലർന്ന സംഗീത സൗന്ദര്യമായിരുന്നു ടി.എം.എസ്. ആറു പതിറ്റാണ്ടുകാലം തമിഴ് ചലച്ചിത്ര ഗാനരംഗത്ത് സംഗീത വിസ്മയം തീർത്ത ടി.എം സൗന്ദർരാജൻ്റെ വേറിട്ട പാട്ടു നാദം മറ്റൊരു നഷ്ടമാണ്.
തമിഴ്നാട്ടിൽ ഏഴുവർഷത്തോളം പഠനവും തൊഴിലുമായിക്കഴിഞ്ഞിരുന്ന ദുരിത നാളുകളിൽ എന്നെ മുന്നോട്ടു നയിച്ചത് സൗന്ദർരാജൻ്റെ പാട്ടുകളും തമിഴ് സിനിമകളും ആയിരുന്നു. വർഷങ്ങളേറെ ഒഴുകി പോയിട്ടും,
1975- 82 കാലഘട്ടത്തിൻ്റെ നിറം കറുപ്പ് ആയിരുന്നിട്ടും ജീവിതത്തിന് ചൂടും ചൂരും സഹനവും നൽകിയ ഊഷര നാളുകളെ സംഗീതം കൊണ്ട് സാന്ത്വനിപ്പിച്ചത് സൗന്ദർരാജൻ ആയിരുന്നു. വ്യത്യസ്ത മേഖലകളിൽ നിറഞ്ഞുനിന്ന ഈ മഹാപ്രതിഭകൾ ഒരേ ദിവസമാണ് മരണപ്പെട്ടത്. ഇവരുടെ സ്മരണകളിലൂടെ നവ ചിന്തകളും സാന്ദ്ര സംഗീതവും എനിക്ക് ഊർജ്ജം നൽകുന്നുണ്ട്.
© ടി.വി.എം അലി
