കിട്ടിയത് അഞ്ഞൂറ് രൂപ; പോയത് അയ്യായിരം രൂപ!

ഇങ്ങനെ ഒരു പണി കിട്ടുമെന്ന് വീട്ടുകാരൻ ഓർത്തതേയില്ല.  പണി വന്നപ്പോഴാഴാവട്ട നഷ്ടം 5000 രൂപയും! വീട്ടിലെ പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും പ്ലാസ്റ്റിക് സഞ്ചികളുമെല്ലാം കൂടി അഞ്ചു ചാക്ക്  സാധനങ്ങൾ ആക്രിക്കാർക്കു വിറ്റപ്പോൾ ചാഴിയാട്ടിരിയിലെ വീട്ടുകാരന് കിട്ടിയത് 500 രൂപ. കിട്ടിയത് ലാഭം എന്ന് കരുതിയിരിക്കുമ്പോഴാണ് എട്ടിന്റെ പണി വരുന്നത്. 

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിൻ്റെ ശിക്ഷ എന്ന നിലയിൽ 5,000 രൂപ നാഗലശ്ശേരി പഞ്ചായത്തിൽ പിഴ ഒടുക്കേണ്ടിവന്നു. പോരാത്തതിന് നാണക്കേടും മാനക്കേടും!  ആക്രി കച്ചവടക്കാരൻ ഇമ്മാതിരി പണി തരുമെന്ന് കരുതിയിരുന്നില്ല. ആക്രി വാങ്ങിയവർ ആവശ്യമുള്ളതെല്ലാം എടുത്ത് അവശേഷിക്കുന്നത് തോട്ടിൽ തള്ളിയതാണ് വിനയായത്. 

സാധനങ്ങൾ കൊടുത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് നാഗലശ്ശേരി പഞ്ചായത്തിലെ ആരോഗ്യ ശുചിത്വ വിഭാഗം ഉദ്യോഗസ്ഥന്റെ ഫോൺ സന്ദേശം വന്നത്. നഷ്ടപ്പെട്ട എ.ടി.എം കാർഡ് കിട്ടിയിട്ടുണ്ടെന്നും നേരിട്ടെത്തിയാൽ തിരിച്ചുതരാമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഉദ്യോഗസ്ഥർ അയച്ചു നൽകിയ ലൊക്കേഷൻ സൂചന പ്രകാരം സ്ഥലത്തെത്തിയപ്പോഴാണ് ആക്രിക്കാരന് വിറ്റ പഴയ സാധനങ്ങളെല്ലാം  മാണിക്യാംകുന്ന് പൊറ്റയുടെ സമീപത്തുള്ള തോട്ടിൽ കുന്നുകൂടിക്കിടക്കുന്നതു കണ്ടത്. 

പഴയ സാധനങ്ങൾ കൊടുത്തതിൽ അറിയാതെ പെട്ടതാണ് എ.ടി.എം കാർഡെന്നും അവയിൽ നല്ലതെല്ലാമെടുത്ത് ചിതലുപിടിച്ച വസ്തുക്കൾ വാങ്ങിയവർ പൊതുസ്ഥലത്ത് തള്ളിയതാകാമെന്നും യുവാവ് പറഞ്ഞു. എന്നാൽ, തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിൻ്റെ പേരിൽ ഉദ്യോഗസ്ഥർ യുവാവിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. യുവാവ് പിഴത്തുക അടച്ചു. നാഗലശ്ശേരി പഞ്ചായത്തിലെ ശുചിത്വ മിഷൻ ഇൻസ്പെക്ടർ ഡിവിൻ ദേവദാസ്, പഞ്ചായത്ത് അസി. സെക്രട്ടറി എം.കെ സാജിദ് എന്നിവരാണ് പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം