മണ്ണാർക്കാട് പാലക്കയം ചെത്തിയത്ത് വീട്ടിൽ ബേബി- തങ്കമ്മ ദമ്പതികളുടെ മകൾ ശില്പ (24) യ്ക്കാണ് കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ കുത്തേറ്റത്. അഞ്ചു തവണ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പറയപ്പെടുന്നത്. ഭർത്താവ് കൈതച്ചിറ സ്വദേശി റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കി.
റോബിനും ശില്പയും തമ്മിൽ നിരന്തരം വാക്കുതർക്കങ്ങൾ പതിവാണെന്ന് പറയപ്പെടുന്നു. തര്‍ക്കം കൂടിയതോടെ ശില്പ പാലക്കയത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെയെത്തിയാണ് റോബിൻ ആക്രമിച്ചത്. ഇന്നലെയും ഇരുവരും തമ്മിൽ കലഹമുണ്ടായി. ഇതിൻ്റെ പിന്നാലെ റോബിൻ ശില്പയെ കയ്യിലുള്ള കത്തി കൊണ്ട് അഞ്ച് തവണ കുത്തി.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരുമാണ് ശില്പയെ രക്ഷിച്ചത്. തുടര്‍ന്ന് റോബിനെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശില്പയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ശില്പയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. മൂന്ന് വർഷം മുമ്പാണ് റോബിന്റെയും ശില്പയുടേയും വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
