അരീക്കോട് വടശ്ശേരിയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന രേഖ (38) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച നിലയിൽ ഭർത്താവ് വിപിൻ ദാസിനെ ഗുരുതര നിലയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ കേസടക്കം നിലവിലുള്ള ആളാണ് ഓടക്കയം സ്വദേശി വിപിന്‍ദാസ്. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും, ഇതിനിടെ വിപിന്‍ദാസ് കത്തിയെടുത്ത് രേഖയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
ഇവർക്ക് നാല് മക്കളുണ്ട്. എട്ടു വയസുകാരനായ മകന്‍ മാത്രമാണ് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. കുറച്ചു കാലമായി ക്വാര്‍ട്ടേഴ്സിലാണ് താമസം. നിലവിളി കേട്ട് ക്വാർട്ടേഴ്സ് ഉടമയും നാട്ടുകാരും വീടിനകത്ത് പരിശോധിച്ചപ്പോള്‍ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് വിപിന്‍ദാസിനെ കണ്ടെത്തിയത്. കഴുത്തിന്‍റേയും കൈകളുടേയും ഞരമ്പുകള്‍ അറ്റ നിലയിലാണ്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വിപിന്‍ദാസ്. ഒരു കേസില്‍ രണ്ടു മാസം മുന്‍പാണ് വിപിന്‍ദാസ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
