തൃത്താലയിലെ പാലത്തറ - കൊടുമുണ്ട തീരദേശറോഡ് നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് വരുത്തിയ ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹാർബർ എഞ്ചിനീയറിങ് ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയറായിരുന്ന പി.എം അബ്ദുൽ സലീമിനാണ് സസ്പെൻഷൻ.
തീരദേശ വികസന ഫണ്ടും ജലജീവന്‍ മിഷൻ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച റോഡിൽ രണ്ടു മാസത്തിനുള്ളിൽ വിള്ളൽ വന്നു ഗതാഗത യോഗ്യമല്ലാതായ സംഭവത്തിലാണ് നടപടി. പി.എം അബ്ദുൽ സലീമിനെ സസ്പെന്റ് ചെയ്തതിനു പുറമെ ഒരു കോടി രൂപ കരാറുകാരനിൽ നിന്നു തിരിച്ചു പിടിക്കാനും നീക്കം തുടങ്ങി.
രണ്ടു കോടി രൂപയുടെ പ്രവൃത്തിയിൽ ആവശ്യമായ മെറ്റീരിയൽസ് ഉപയോഗിച്ചില്ലെന്ന് നേരത്തെ ധനകാര്യ വകുപ്പ് ചീഫ് ടെക്‌നികൽ എക്സാമിനാർ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊന്നാനി എം.എൽ.എ പി.നന്ദകുമാർ മന്ത്രി സജി ചെറിയാന് പരാതി നൽകിയതോടെയാണ് നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. നിലവിൽ കോഴിക്കോട് ഡിവിഷനിലെ ഹെഡ് ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്ന അബ്ദുൽ സലീമിനെതിരെ കൂടുതൽ നടപടിയും പരിഗണനയിലുണ്ട് എന്നാണറിയുന്നത്.
