ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ 340- മത് ഓർമ്മ പെരുന്നാളും ബാവയുടെ തിരുശേഷിപ്പ് വണക്കവും ഭക്തി സാന്ദ്രമായി. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ഓർമ്മപ്പെരുന്നാൾ. പെരുന്നാൾ തലേന്ന് സന്ധ്യാ പ്രാർത്ഥനയും, നേർച്ച വിതരണവും നടന്നു
ഞായറാഴ്ച രാവിലെ മലബാർ ഭദ്രസനാധിപൻ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. മധ്യസ്ഥ പ്രാർത്ഥനയും, പെരുന്നാൾ സന്ദേശവും നൽകി. തുടർന്ന് നാടിൻ്റെ സർവ്വ ക്ഷേമ ഐശ്വര്യങ്ങൾക്കായി പൊൻ - വെള്ളി കുരിശുകളുടെ അകമ്പടിയോടെ അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണവും ഉണ്ടായി. മുത്തുകുടയേന്തിയും ബാവയോടുള്ള അപേക്ഷകൾ ചൊല്ലിയും നിരവധി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രദക്ഷിണം കടന്ന് പോകുന്ന വഴികളിലെ വിശ്വാസികളെ വികാരി ഫാ.ബിജു മുങ്ങാംകുന്നേൽ ആശീർവദിച്ചു.
ഇടവക ദിനത്തിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരെ തിരുമേനി ഉപഹാരം നൽകി. തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം പള്ളി മണികൾ അടിച്ച് മെത്രാപ്പോലീത്ത പേടകത്തിൽ നിന്ന് പുറത്തെടുത്തു.
ധൂപ പ്രാർത്ഥനയും ആശീർവാദത്തിനു ശേഷം വിശ്വാസികൾ തിരുശേഷിപ്പ് വണങ്ങി. നേർച്ച സദ്യയും ഉണ്ടായി. ആഘോഷങ്ങൾക്ക് വികാരി ഫാ.ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു.ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.
