സംശയം വില്ലനായി: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ഭർത്താവ് അറസ്റ്റിൽ

മണ്ണാർക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി ദീക്ഷിത് ആണ് ഭാര്യ വൈഷ്ണവി (26) യെ സംശയത്തിന്റെ പേരില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അരുംകൊല. 

മരണം സ്വാഭാവികമെന്ന്  ചിത്രീകരിക്കാനും ഭർത്താവ് ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തന്ത്രം പാളി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു മൊഴി നൽകി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ കാട്ടുകുളത്തെ ഭര്‍തൃവീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈഷ്ണവിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും അവശ നിലയിലാണെന്നും പറഞ്ഞ് ദീക്ഷിത് തന്നെയാണ് ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും സ്ഥലത്തെത്തി. ഇതിനിടെ വൈഷ്ണവിയെ മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. 2024 മേയ് 19നായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം.

യുവതിയുടെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതോടെ ദീക്ഷിതിനെ (28) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. 

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ദീക്ഷിതിന്റെ മൊഴി. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

പ്രതിയുമായി പോലീസ് ശനിയാഴ്ച വീട്ടില്‍ തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം