കോഴിക്കോട് പേരാമ്പ്രയിൽ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം സംഘര്‍ഷം തുടങ്ങിയത്. സി.കെ.ജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം നേടിയതിൽ യു.ഡി.എസ്.എഫ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെ അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യു.ഡി.എഫ് പേരാമ്പ്രയില്‍ ഹര്‍ത്താൽ പ്രഖ്യാപിച്ചിരുന്നു.
ഹർത്താലിന് അനുകൂലമായി ഇന്ന് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന് മര്‍ദ്ദമേറ്റതായി ആരോപിച്ച് സി.പി.എമ്മും പ്രകടനത്തിനിറങ്ങി. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെയാണ് പോലീസ് നടപടി ഉണ്ടായത്. ലാത്തി വീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചും ഇരു കൂട്ടരേയും പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിന് നേരെ കല്ലേറുണ്ടായി. Dysp ഹരിപ്രസാദ് ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റു.
കണ്ണീർ വാതക പ്രയോഗത്തിലും ലാത്തിച്ചാർജ്ജിലുമാണ് ഷാഫി പറമ്പിലിന് മുഖത്ത് പരിക്കേറ്റത്. ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉൾപ്പെടെ മറ്റുനിരവധി പേർക്ക് പരിക്കുണ്ട്. ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാഫി പറമ്പില്‍ എം.പി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്.പി പേരാമ്പ്രയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
