ശബരിമല മണ്ഡല- മകര വിളക്ക് സീസൺ തുടങ്ങിയ ശേഷം ആനവണ്ടികൾക്ക് വരുമാനം വർധിച്ചു.
പമ്പ സർവീസിലൂടെ മാത്രം കെ.എസ്.ആർ.ടി.സിയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ശരാശരി 50 ലക്ഷം രൂപയാണ്. പമ്പ-നിലയ്ക്കൽ റൂട്ടിൽ ദിവസവും 180 ചെയിൻ സർവീസുകളാണ് നടത്തുന്നത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും 275-300 ദീർഘദൂര സർവീസുകളും പൊന്നമ്പലമേട്ടിലേക്കുണ്ട്. ഇതിൽ ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്.
ഇതിനു പുറമെ പമ്പ- കോയമ്പത്തൂർ, പമ്പ- തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത് നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്നും ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
ശബരിമല സീസൺ പ്രമാണിച്ച് വിവിധ ഡിപ്പോകളിൽ നിന്നും 290 ഡ്രൈവർമാരേയും 250 കണ്ടക്ടർമാരേയും അധികമായി വിന്യസിച്ചിട്ടുണ്ട്.
