തിരുവനന്തപുരം ശംഖുമുഖത്താണ് ദിനാചരണം നടന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പരേഡിനും ബാൻഡ് ഷോയ്ക്കും ശേഷം അഭ്യാസ പ്രകടനങ്ങൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർ വാഹിനിയും 32 പോർ വിമാനങ്ങളുമാണ് സേനയുടെ കരുത്തറിയിച്ച് അണിനിരന്നത്. കൊച്ചിയിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും എത്തിയിരുന്നു.
യുദ്ധ വിമാനങ്ങളിൽ നിന്നുള്ള വെടിവയ്‌പും തിരികെയുള്ള പ്രതിരോധവും പ്രകടനങ്ങളുടെ ഭാഗമായിരുന്നു. അന്തർ വാഹിനിയുടെ പ്രകടനങ്ങളും ഉണ്ടായി. മിഗ് 29 യുദ്ധ വിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) പ്രകടനവും നടന്നു. കടലിൽ അപകടങ്ങളിൽ പ്പെടുന്നവരെ നാവികസേന രക്ഷപ്പെടുത്തുന്ന രീതികളുടെ ഡമോൺസ്ട്രേഷനും ഉണ്ടായി. 9000 പേർക്കാണ് പരേഡ് കാണാൻ പാസ് മുഖേന പ്രവേശനം അനുവദിച്ചത്. തീരമേഖലയിൽ ഒരു ലക്ഷം പേർക്കും പ്രകടനം കാണാമായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷമാണ് ശംഖുമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയത്. പരിപാടികൾക്ക് ശേഷം രാഷ്ട്രപതി വേദിയിൽ നിന്ന് ലോക്ഭവനിലേക്ക് പോയി.
1971 ഡിസംബർ 4ന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിൻ്റെ ഓർമ്മയിലാണ് ഈ ദിവസം നാവിക സേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം, ഒഡിഷയിലെ പുരി ബീച്ചിലായിരുന്നു ആഘോഷങ്ങൾ നടന്നത്. വ്യാഴം രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് പോകും.
രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ വ്യാഴാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം രാവിലെ ആറ് മുതൽ പകൽ 11 വരെയാണ് നിയന്ത്രണമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
വ്യാഴാഴ്‌ച വെള്ളയമ്പലം- വഴുതക്കാട് -തൈക്കാട്- തമ്പാനൂർ ഫ്ലൈഓവർ- ചൂരക്കാട്ട് പാളയം- തകരപറമ്പ് മേൽപാലം- ശ്രീകണ്ഡേശ്വരം പാർക്ക്- എസ്.പി ഫോർട്ട്- മിത്രാനന്ദപുരം- ഈഞ്ചക്കൽ- കല്ലുംമൂട്- പൊന്നറ പാലം- വലിയതുറ ഡൊമസ്റ്റിക് എയർപോർട്ട് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ എർപ്പെടുത്തി.

