രണ്ടാമത്തെ ബലാത്സംഗ കേസിൽ കർശന ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വ്യാഴാഴ്ച പാലക്കാട് വോട്ട് ചെയ്യാൻ എത്തുമോയെന്ന് ആകാംക്ഷ.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത് പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലാണ്.
കഴിഞ്ഞ മാസം 27ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് രാഹുൽ പാലക്കാട് നിന്ന് ഒളിവിൽ പോയത്. 14 ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.
ഹൈക്കോടതിക്ക് പിന്നാലെ പ്രിന്‍സിപ്പൽ സെഷൻസ് കോടതിയിൽ നിന്നും മുൻകൂര്‍ ജാമ്യം ലഭിച്ചതോടെ രാഹുൽ വോട്ടവകാശം വിനിയോഗിക്കാൻ വരുമെന്ന സൂചനയാണുള്ളത്.
ആദ്യത്തെ ബലാത്സംഗ കേസിൽ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ആദ്യത്തെ ബലാത്സംഗ കേസിലെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ആദ്യത്തെ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധിയും രണ്ടാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്നുമുള്ള ഉത്തരവുള്ളതിനാലും രാഹുൽ പുറത്തുവരുമെന്ന് വിവരമാണ് ലഭിക്കുന്നത്.
തിങ്കളാഴ്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടിയില്ലെങ്കിലോ ജാമ്യം തള്ളിയാലോ പൊലീസിന് ആദ്യത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്താനാകും.
എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി ഒപ്പിടണം. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. രാഹുലിനെ ഈ കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. മൂന്നു ദിവസത്തെ വാദത്തിനു ശേഷമാണിപ്പോള്‍ വിധി വന്നിരിക്കുന്നത്.
ഇതിനിടെ രാഹുലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, രാഹുലിന് മുൻകൂര്‍ ജാമ്യം നൽകിയ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കോടതി ഉത്തരവ് ലഭിച്ച ഉടൻ അപ്പീൽ നൽകും.
നവംബർ 27ന് യുവതി തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് രാഹുൽ ഒളിവിൽപ്പോയത്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ബംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.
