ആറങ്ങോട്ടുകര പാഠശാലയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കൊയ്ത്തുത്സവം രണ്ടാം നാളിലേക്ക് കടന്നു. മുൻ മന്ത്രിയും ആലത്തൂർ എം.പിയുമായ കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
കേരള ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് കെ.പി.വേലായുധൻ, കൃഷിയിൽ പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിച്ചിരുന്ന കർഷകൻ പത്‌മനാഭൻ തലശ്ശേരി എന്നിവരെ കഥാകൃത്ത് വി.ഗിരീഷ് അനുസ്മരിച്ചു. ശശി കാരയിൽ, കെ.വി. ശ്രീജ, എം.മഞ്ജുള എന്നിവർ സംസാരിച്ചു.
വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിച്ച കലാമണ്ഡലം ഗിരീശൻ, മോഴിക്കുന്നം ബ്രഹ്മദത്തൻ, കലാമണ്ഡലം സംഗീത, സി.ജി മധുസൂദനൻ, അസീസ് പെരിങ്ങോട്, ബിപിൻ ആറങ്ങോട്ടുകര, വിജിത രാജേഷ് വാഴേക്കാട്ട്, വൃന്ദ, സി.വി ശരണ്യ എന്നിവരെ ആദരിച്ചു.
ശാന്തി പ്രിയയുടെ ബാവുൽ സംഗീതം, ഗായത്രി സേതുമാധവൻ്റെ ഭരതനാട്യം, കലാപാഠശാല ആറങ്ങോട്ടുകര അവതരിപ്പിച്ച ഗ്രന്ഥശാലക്കും ദന്താശുപത്രിക്കും ഇടയിൽ ഒരു കവല എന്ന നാടകവും അരങ്ങേറി. അസീസ് പെരിങ്ങോട് രചനയും സംവിധാനവും നിർവഹിച്ച നാടകം വർത്തമാനകാല ഇന്ത്യയുടെ നേർച്ചിത്രമായി. നേരറിവിൻ്റെ വഴിയിലൂടെ പ്രതിരോധത്തിൻ്റെ ചൂട്ടു തെളിച്ച് മുന്നേറാൻ ആഹ്വാനം ചെയ്തു കൊണ്ടാണ് നാടകം തിരശീല താഴ്ത്തിയത്.
പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം, തണൽ തിരുവനന്തപുരം, എ.കെ.പി.സി.ടി.എ സാംസ്കാരിക വേദി, അഷ്ടാംഗം ആയുർവേദ കോളേജ്, പട്ടാമ്പി ഗവ.സംസ്കൃത കോളേജ് നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് കൊയ്ത്തുത്സവം നടത്തുന്നത്.
ഇന്നലെ രാവിലെ മുതൽ വൈകീട്ട് വരെ വിനീത നെടുങ്ങാടി നയിച്ച നൃത്ത ശില്പശാല, രമേശ് വർമ്മ, ശ്രീജിത്ത് രമണൻ, പാർത്ഥസാരഥി, അഭിമന്യൂ, ഫിലിപ്പ് വിക്ടർ എന്നിവർ നയിച്ച നാടക ശില്പശാല, വി.ഗിരീഷ് ആറങ്ങോട്ടുകര, സുബിൻ ചെറുതുരുത്തി, ബാബു കള്ളിക്കുന്ന് എന്നിവർ നയിക്കുന്ന ചിത്ര പ്രദർശനങ്ങൾ എന്നിവ നടന്നു.
ഇന്ന് (ശനി) വൈകീട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പുസ്തക പ്രകാശനം, നാടകം, പാട്ടും പറച്ചിലും എന്നിവ അരങ്ങേറും.
നാളെ (ഞായർ) നടക്കുന്ന സമാപന സമ്മേളനം യു.ആർ പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.എസ്. ശ്യാംകുമാർ മുഖ്യാതിഥിയാവും. തുടർന്ന് മോഹിനിയാട്ടം, നാടകങ്ങൾ എന്നിവ അരങ്ങേറും.

