ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്ത് നടക്കുന്ന ദേശീയ സരസ് മേളയിലെ 250 ലേറെ സ്റ്റാളുകൾക്കിടയിൽ തനതായ സംരംഭകത്വ മികവുമായി ശ്രദ്ധ നേടുകയാണ് 'ഈവ്സ് ഏദൻ' യൂണിറ്റ്.
വെറും രണ്ട് കിലോ തേയില വാങ്ങി പൊടിച്ച് പായ്ക്ക് ചെയ്ത് വിപണനം ആരംഭിച്ച ടിന ബിനോയ് എന്ന സംരംഭക ഇന്ന് പ്രതിമാസം 350 കിലോയോളം ചായപ്പൊടിയാണ് വിപണിയിൽ എത്തിക്കുന്നത്. കൊച്ചി വെസ്റ്റ് സി.ഡി.എസിലെ ലക്ഷ്യ അയൽക്കൂട്ടം അംഗമായ ടിനയുടെ കഠിനാധ്വാനത്തിന്റെ കഥ കൂടിയാണ് ഈ സംരംഭം.
ഗുണമേന്മയുള്ള തേയിലയ്ക്കും കാപ്പിപ്പൊടിക്കുമായി മൂന്നാർ, നീലഗിരി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടാണ് തേയില എത്തിക്കുന്നത്. കാപ്പിക്കുരു വയനാട്, ചിക്മംഗളൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്നു.
നിലവിൽ സ്വന്തമായി മെഷീനുകൾ ഒന്നുമില്ലാത്തതിനാൽ പുറത്തുനിന്നുള്ള മെഷീനറികളെ ആശ്രയിച്ചാണ് ഇവ പൊടിച്ച് പാക്കറ്റുകളിലാക്കുന്നത്. ഭാവിയിൽ സ്വന്തമായി മെഷീനുകൾ വാങ്ങി പായ്ക്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഈവ്സ് ഏദൻ യൂണിറ്റിന്റെ ലക്ഷ്യം.
രണ്ടാം തവണയാണ് സരസ് മേളയിൽ പങ്കെടുക്കുന്നതെങ്കിലും ഇതിനോടകം തന്നെ നാട്ടിലും വിദേശത്തുമുള്ള മലയാളികൾക്കിടയിൽ ടിനയുടെ ചായപ്പൊടിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
മേളയിലെ 135-ാം നമ്പർ സ്റ്റാളിലാണ് ഈവ്സ് ഏദൻ പ്രവർത്തിക്കുന്നത്. സാധാരണ ചായപ്പൊടിക്ക് പുറമെ ഏലം, കറുവപ്പട്ട, മസാല തുടങ്ങിയ വിവിധ ഫ്ലേവറുകളിലുള്ള ചായപ്പൊടിയും, ഗ്രീൻ ടീയും ഇവിടെ ലഭ്യമാണ്. ചായപ്പൊടി 50 രൂപ മുതലും കാപ്പിപ്പൊടി 80 രൂപ മുതലുമാണ് വിൽക്കുന്നത്.
കാപ്പി വറുത്തത്, ഗുണമേന്മ ഒട്ടും ചോരാതെ അതുപോലെതന്നെ പായ്ക്ക് ചെയ്ത് വിൽക്കുന്നുണ്ട്. മേള സന്ദർശിക്കുന്നവർക്ക് ഗുണമേന്മയുള്ള തേയില ഉൽപ്പന്നങ്ങളും, കാപ്പിപ്പൊടിയും നേരിട്ട് വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
