തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലാണ് ദാരുണ സംഭവം. റോഡിനു കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ബസ്സിലിടിക്കുകയായിരുന്നു.
ഡ്രൈവർ രാപ്പാൽ സ്വദേശി സൂരജ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. ഒരു മണിക്കൂറോളം ബസ്സിനടിയിൽ കുടുങ്ങിക്കിടന്ന സൂരജിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പുറത്തെടുത്തത്.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു നടത്തിയ കഠിന ശ്രമങ്ങൾക്കൊടുവിൽ സൂരജിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
സ്വകാര്യ ബസ് ജീവനക്കാരനാണ് സൂരജ്. ജോലി കഴിഞ്ഞ് സ്വന്തം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൂച്ച കുറുകെ ചാടിയത്.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ സമയം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പരിക്ക് പറ്റിയ പൂച്ചയും ബസ്സിനടിയിൽ ഉണ്ടായിരുന്നു.
രാപ്പാൽ നമ്പിയത്ത് സുധൻ്റേയും ഓമനയുടെയും മകനാണ് സൂരജ്. ഭാര്യ: ബിന്ദു. മക്കൾ: ആരോമൽ, ആർച്ച.
