അമ്പമ്പോ! എന്തൊരു ചൂട് : പാലക്കാട് ചുട്ടുപൊള്ളുന്നു.

ഒറ്റപ്പെട്ട വേനൽ മഴ പല ഭാഗത്തും ലഭിച്ചെങ്കിലും പാലക്കാട് ജില്ലയിൽ ചൂട് ഉയർന്നു തന്നെ നിൽക്കുകയാണ്.

ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില വെള്ളിയാഴ്ച‌ പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്തു. 39.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. ഇത് സാധാരണത്തേക്കാൾ 2.2 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

കടുത്ത ചൂടിനെത്തുടർന്ന് പാലക്കാട് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലാണ് (38 ഡിഗ്രി). തൊട്ടു പിന്നാലെ കോട്ടയത്ത് 37.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളാനിക്കര (36.8), നെടുമ്പാശ്ശേരി (35.8), കണ്ണൂർ വിമാനത്താവളം (36.4) എന്നിങ്ങനെയാണ് മറ്റ് പ്രധാന കേന്ദ്രങ്ങളിലെ കണക്കുകൾ. 

വരും ദിവസങ്ങളിലും ചൂട് 38 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ജാഗ്രതാ നിർദ്ദേശങ്ങൾ:

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:

സമയ ക്രമീകരണം: പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം.

കുടിവെള്ളം: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.  ഒ.ആർ.എസ് ലായനി, സംഭാരം എന്നിവ പ്രോത്സാഹിപ്പിക്കുക.

വസ്ത്രധാരണം: അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളും വിനോദയാത്രകളും ഒഴിവാക്കണം.

തീപിടുത്ത ജാഗ്രത: മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. കാട്ടുതീ പടരാതിരിക്കാൻ വന മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം.

മൃഗസംരക്ഷണം: കന്നുകാലികളെ ഉച്ച വെയിലിൽ മേയാൻ വിടരുത്. വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.

അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം