ഉറ്റവർ ഉപേക്ഷിച്ച വയോധികൻ്റെ അന്ത്യകർമ്മങ്ങൾക്ക് ആചാരവിധി പ്രകാരം ചിതയൊരുക്കിയ ജില്ലാ പഞ്ചായത്ത് അംഗം ഇർഫാനക്ക് നാടിൻ്റെ പ്രശംസ

മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറിയ കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാലിന് നാടിൻ്റെ കൈയടി.

ഉറ്റവർ ഉപേക്ഷിച്ച ഇതര മതസ്ഥനായ വയോധികന്റെ മൃതദേഹം ഏറ്റെടുത്ത്, ഒരു മകളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവാചാര പ്രകാരം ചിത ഒരുക്കിയാണ് ഇർഫാന മാതൃകയായത്. മുഹറം വ്രതമെടുക്കുന്ന വേളയിലായിരുന്നു കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ പോലും വകവയ്ക്കാതെ ഇർഫാന ദൗത്യം ഏറ്റെടുത്തത്. 

മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വായിൽ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഒരു മാസം മുൻപാണ് കട വരാന്തയിൽ പട്ടിണി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറെയും മെഡിക്കൽ ഓഫീസറെയും വിവരമറിയിച്ച്, ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകരുടെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 

ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നാരായണൻ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മരണ വിവരമറിഞ്ഞ്  ഉറ്റവരാരും തന്നെ മൃതദേഹം ഏറ്റെടുക്കാൻ എത്തിയിരുന്നില്ല. മഞ്ചേശ്വരം പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കുന്നതിനായി ഇർഫാനയ്ക്ക് സമ്മതപത്രം നൽകുകയായിരുന്നു. 

ഈ സമ്മതപത്രം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയാണ് മൃതദേഹം വിട്ടുകിട്ടിയത്. തുടർന്ന് ആംബുലൻസിൽ ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മാശാനത്തിലേക്ക് മാറ്റി. അവിടെ വെച്ച് മകളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഹൈന്ദവാചാര പ്രകാരമുള്ള അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച ഇർഫാന നാരായണന്റെ ചിതയ്ക്ക് അഗ്‌നി നാളം പകർന്നു.

 സാമൂഹ്യ പ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവരും ഈ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. അപ്രതീക്ഷിതമായി ലഭിച്ച ഈ നിയോഗം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വലിയ സംതൃപ്തിയുണ്ടെന്ന് ഇർഫാന ഇഖ്ബാൽ പ്രതികരിച്ചു. 

നിലവിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഇർഫാന ഇഖ്ബാൽ, ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അഗതികൾക്കായി ഉപ്പളയിൽ പ്രവർത്തിക്കുന്ന 'ഷെയ്ഖ് സായിദ് വൃദ്ധസദനം' എന്ന സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ്. അമ്പതോളം അന്തേവാസികളാണ് ഈ സ്ഥാപനത്തിൽ ഇപ്പോൾ കഴിയുന്നത്.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം