കള്ളാടിയിലേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് മന്ത്രി ടി.സിദ്ദിഖ്

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടിയിൽ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മന്ത്രി ടി.സിദ്ദിഖ്.  ഇതൊരു ഉരുൾപൊട്ടലല്ലെന്നും, ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമ്മിത ദുരന്തമാണെന്നും മന്ത്രി പറഞ്ഞു. 

ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സർക്കാർ  ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ ആറുപേർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വയനാട് മീനങ്ങാടിയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തിയതോടൊപ്പം കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘങ്ങൾക്കും അടിയന്തരമായി കള്ളാടിയിലേക്ക് തിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ക്രമീകരിക്കുന്നതിനായി സ്ഥലത്ത് തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അടിയന്തര പരിശോധന തുടരുകയാണ്. മുൻകൂർ നൽകിയ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.

മഴക്കാലത്ത് ഇത്തരം മണ്ണ് നീക്കലും സംഭരണവും പൂർണമായി നിർത്തിവയ്ക്കണമെന്നും, അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഉടൻ മാറ്റണമെന്നും, അപകട സാധ്യത നേരിടുന്ന എട്ടോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും ബന്ധപ്പെട്ടവർക്ക് നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. നിർദ്ദേശങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവ നടപ്പാക്കാതിരുന്നതെന്ന് വിശദമായി പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൽപറ്റ ടൗൺഷിപ്പിലും സമാന രീതിയിൽ വ്യാപകമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്ന സാഹചര്യമുണ്ടെന്നും, അവിടെയും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം