ഗ്രാമസഭയിൽ ജനാധിപത്യ വിശ്വാസം കൈവിടാതെ 95-ാം വയസ്സിലും അമ്മുഅമ്മ

ജനാധിപത്യത്തിന്റെ യഥാർഥ ശക്തി ജനങ്ങളുടെ പങ്കാളിത്തത്തിലാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് 95-ാം വയസ്സിലും ഗ്രാമസഭയിൽ പങ്കെടുത്ത് മാതൃകയായി കവുക്കോട് കണ്ടത്ത് വളപ്പിൽ അമ്മുഅമ്മ.  

കാഴ്ച പരിമിതിയെ അതിജീവിച്ച് ഗ്രാമസഭയിൽ പങ്കെടുത്ത തബലിസ്റ്റ് കവുക്കോട് കൊല്ലഴിപറമ്പിൽ മുകുന്ദന്റെ സാന്നിധ്യവും ഗ്രാമസഭയെ വേറിട്ടതാക്കി.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്  14-ാം വാർഡ് കവുക്കോട് മദ്രസയിൽ നടന്ന ഗ്രാമസഭയിലാണ് ഇരുവരും അപൂർവ സാന്നിധ്യമായത്. 

വാർഡ് അംഗം എ.വിജയൻ ഗ്രാമസഭയുടെ നോട്ടീസ് വീട്ടിലെത്തിച്ച് നൽകിയപ്പോൾ തന്നെ യോഗത്തിൽ പങ്കെടുക്കുമെന്ന് അമ്മുഅമ്മ ഉറപ്പു നൽകിയിരുന്നു. പറഞ്ഞ വാക്ക് പാലിച്ച് സഭയിലെത്തിയ അമ്മുഅമ്മയെ കൈയടികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.

ശാരീരിക പരിമിതികളെ ആത്മവിശ്വാസവും കലാപ്രതിഭയും കൊണ്ട് മറികടന്ന് ഗ്രാമസഭയിലെത്തിയ തബലിസ്റ്റ് മുകുന്ദനും സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രായമോ ശാരീരിക ബുദ്ധിമുട്ടുകളോ പൊതുജീവിതത്തിലും ജനാധിപത്യ പ്രക്രിയകളിലും പങ്കാളികളാകുന്നതിന് തടസ്സമല്ലെന്ന സന്ദേശമാണ് ഇരുവരും ഗ്രാമസഭയ്ക്ക് സമ്മാനിച്ചത്.

ജനാധിപത്യ ബോധത്തെയും പൊതുകാര്യങ്ങളോടുള്ള പ്രതിബദ്ധതയും മാനിച്ച് അമ്മുഅമ്മ, മുകുന്ദൻ എന്നിവരെ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി,  ജില്ലാ പഞ്ചായത്തംഗം ടി.കെ സുധീഷ് കുമാർ, വാർഡ് മെമ്പർ എ.വിജയൻ എന്നിവർ ചേർന്ന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം