കാലവർഷ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് എന്നിവയിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. കൂടാതെ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കായി പതിനായിരം രൂപയും അനുവദിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.
വീട് ശുചീകരണത്തിനായി ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകും. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി.
വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായി വർധിപ്പിച്ചു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കും. വർധന തുക സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും.
കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കാൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഏജൻസികളുമായി സഹകരിച്ച് ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസിലിയൻസ് പ്രോഗ്രാം ശക്തമാക്കും.
നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചു. ഒപ്പം രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് സജ്ജമാക്കി. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചു. രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
