മലപ്പുറം ജില്ലയിലെ പോത്ത്കല്ല് അപ്പൻകാപ്പ് ആദിവാസി ഊരിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലമ്പൂർ പോത്ത്കല്ല് അപ്പൻകാപ്പ് ഊരിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുക പതിവാണെന്ന് പറയപ്പെടുന്നു. മർദ്ദനത്തിൽ പരിക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
മീൻ പിടിക്കാൻ പോയ ഊരിലെ നിവാസികളാണ് നീർപ്പുഴയോട് ചേർന്ന വാഴ തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് സമീപം കോഴി വേസ്റ്റിട്ട നിലയിലാണ്. വാഴയുടെ ഇലകളും മുകളിലുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണം. ഭർത്താവിനെ ബുധൻ രാത്രി 12 ന് മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.
