ഭാരതപ്പുഴയിൽ കുളിപ്പിക്കാൻ കൊണ്ടുവന്ന വെള്ളക്കുതിര ഉടമയെ മുൾമുനയിലാക്കി മാരത്തോൺ ഓടി. ഭീതി പരത്തി പാഞ്ഞോടിയ കുതിര നിരവധി നാശനഷ്ടങ്ങൾ വരുത്തി.
ഇന്ന് രാവിലെ ഭാരതപ്പുഴയിലേക്ക് കുളിപ്പിക്കാൻ കൊണ്ടുപോയ വെള്ളക്കുതിരയാണ് കെട്ടഴിഞ്ഞ് പാഞ്ഞത്. ഉടമയുടെ സ്ഥലമായ നെടുമ്പുരയിലേക്കാണ് കുതിര ശരം വിട്ട പോലെ പാഞ്ഞത്. ചെറുതുരുത്തി കൊച്ചിൻ പാലം മുതൽ നെടുമ്പര വരെ പ്രധാന ടൗണിലൂടെയായിരുന്നു കുതിരയുടെ ഓട്ടം.
അമിത വേഗത്തിൽ പാഞ്ഞ കുതിരയുടെ ആക്രമണത്തിൽ വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും പരിക്കേറ്റു. ആറ്റൂരിൽ നിന്ന് നെടുമ്പുരയിലേക്ക് പോകുകയായിരുന്ന മനപ്പടി നരവംകുന്നത്ത് വീട്ടിൽ രതീഷിന് (35) കുതിരയുടെ ആക്രമണത്തിൽ പരിക്കേറ്റു.
കുതിരയുടെ ഓട്ടം കണ്ട് ഭീതിയിലായ വാഹനങ്ങൾ പലതും റോഡിൽ നിർത്തിയിട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റെ ഓട്ടോറിക്ഷയും കുതിര തകർത്തു. ഒടുവിൽ ചെറുതുരുത്തി പോലീസ് സംഘം എത്തിയാണ് കുതിരയെ തളച്ചത്.
