ശ്രീനാരായണ ഗുരുവിനെ മതസന്യാസിയാക്കാൻ നടക്കുന്ന നീക്കം തടയണമെന്ന് മുഖ്യമന്ത്രി

മഹാദർശനങ്ങൾ മുന്നോട്ടുവച്ച ഗുരുവിനെ ഹിന്ദുമത നവോത്ഥാനത്തിൻ്റെ നായകനായി അവതരിപ്പിക്കാൻ വർഗീയ ശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ചരിത്ര വിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയാൻ കഴിയണമെന്ന് ചെമ്പഴന്തിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിൻ്റെ ദർശന തെളിച്ചത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തോൽപ്പിച്ചില്ലെങ്കിൽ വലിയ ആപത്തിലേക്ക്‌ സമൂഹം തള്ളിവിടപ്പെടുമെന്നും അന്യമത വിദ്വേഷവും ആക്രമണോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്നവർ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്‌ഠിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. 

ഗുരുവിന്റെ നേതൃത്വത്തിൽ കൈവന്ന നവോത്ഥാനത്തിൻ്റെ മാനവിക മൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന് അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂട. ശ്രീനാരായണ ഗുരുവിൻ്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിനായി സമൂഹത്തിലെ ഇടപെടലിന് കൂടുതൽ നേതൃത്വം കൊടുക്കാൻ ശിവഗിരിമഠത്തിന് കഴിയണം. നാടിൻ്റെ തനിമ നവോത്ഥാന കാലഘട്ടത്തിനുശേഷം നേടിയെടുത്തതാണ്. ഇന്ന് ഭേദചിന്തയില്ലാതെ സോദരത്വേന കഴിയാൻ നമുക്ക് സാധിക്കുന്നു. തൊട്ടുകൂടായ്മ‌യും തീണ്ടലും കണ്ണിൽപ്പെടാൻ പാടില്ലാത്ത അവസ്ഥയുമൊക്കെ ഒരുകാലത്തുണ്ടായിരുന്നു.

ഇതെല്ലാം മാറ്റിമറിക്കാനാണ് ഗുരുവിൻ്റെ നേതൃത്വത്തിൽ നവോത്ഥാന നായകർ പോരാടിയത്. അതേറ്റെടുത്താണ് പിന്നീട് കേരളം മുന്നോട്ടുപോയത്. വർഗീയ ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാകും.. മതത്തിന്റെ എല്ലാ സാമ്പ്രദായിക അതിരുകളിൽനിന്നും പുറത്തുകടന്നാണ് ഗുരു മതങ്ങൾക്കതീതമായി മനുഷ്യനെ പ്രതിഷ്ഠിച്ചത്. അവിടെനിന്ന് ഗുരുവിനെ അപഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം