ചാത്തനൂർ പ്രതികരണ വേദി തൃത്താല പി.ഡബ്ലിയു.ഡി ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. കഴിഞ്ഞ ഒന്നര വർഷമായി നവീകരണ പ്രവൃത്തി നടന്നു വരുന്ന വട്ടൊള്ളിക്കാവ് - കറുകപുത്തൂർ റോഡിൽ അമിത ഭാരമുള്ള വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഓട്ടം നിർമ്മാണ പ്രവൃത്തിക്ക് തടസ്സമാണെന്നും പൊതുജനങ്ങൾക്ക് യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്നതായും ആരോപിച്ച് റോഡിൻ്റെ ഉപഭോക്താക്കളും തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തിൽ ഉൾപ്പെടുന്നവരും തൃത്താല പി.ഡബ്ലിയു.ഡി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.
ചാത്തനൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ക്വാറികളിൽ നിന്ന് കരിങ്കല്ലും, മണ്ണും, പാറപ്പൊടിയും കയറ്റി ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ പോകുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ ഡിസംബറിൽ പൊതുമരാമത്ത് വിഭാഗം ഭാരവാഹനങ്ങൾ നിരോധിച്ചതായി പത്രമാധ്യമങ്ങളിലൂടെ അറിയിപ്പുകൾ നൽകുകയും പാതയോരങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഉത്തരവ് ക്വാറി മാഫിയകളുടെ സ്വാധീനത്താൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെന്ന് ചാത്തനൂരിലെ പ്രതികരണ വേദി പ്രവർത്തകർ ആരോപിച്ചു.
ഇന്ന് രാവിലെ തൃത്താല സെൻ്ററിൽ നിന്ന് തുടങ്ങിയ ജനകീയ മാർച്ചിൽ ചാത്തനൂർ, കറുകപുത്തൂർ, വെള്ളടിക്കുന്ന്, ചാഴിയാട്ടിരി, ഇട്ടോണം, പള്ളിപ്പാടം, നാഗലശ്ശേരി, തിരുമിറ്റക്കോട്, പ്രദേശങ്ങളിലെ വനിതകളും വിദ്യാർഥികളും, വീട്ടമ്മമാരും ഉൾപ്പെടെയുള്ളവർ അണിനിരന്നു. ജനകീയ മാർച്ചിനെ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പി.വി.ഫിറോസ് ഖാൻ, സി.ജയകൃഷ്ണൻ, മുൻപഞ്ചായത്തംഗം പി.പി.നന്ദൻ, എൻ.എസ്.സനൂപ് എന്നിവർ സംസാരിച്ചു.
