കാലമെത്ര കഴിഞ്ഞാലും കുറ്റവാളി കുടുങ്ങും എന്നതിന് ഇതാ ചെങ്ങന്നൂരിൽ നിന്നൊരു പ്രമാദ സംഭവം. 31 വർഷം മുമ്പ് നടന്ന ഒരു കൊലപാതക കേസിലെ പ്രതിയെ നാട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ചെറിയനാട് അരിയന്നൂർ ചെന്നങ്കോടത്ത് വീട്ടിൽ കുട്ടപ്പ പണിക്കരെ (71) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെയാണ് (57) ചെങ്ങന്നൂർ സി.ഐ എ.സി വിപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് ചെറിയനാട് എത്തിച്ചത്.
1994 നവംബർ 15ന് രാത്രി എഴോടെയായിരുന്നു കൊലപാതകം. കാരണം ഗൗരവമുള്ളതായിരുന്നില്ല. ജയപ്രകാശിന്റെ അച്ഛനെതിരെ അപകീർത്തികരമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ഇയാൾ കുട്ടപ്പപണിക്കരെ കല്ലുകൊണ്ട് മർദ്ദിച്ചത്. സംഭവത്തിനുശേഷം പിറ്റേന്ന് ഇയാൾ ഒന്നുമറിയാത്തവനെപ്പോലെ മുംബൈക്ക് പോയി.
ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ 1994 ഡിസംബർ 15ന് മരിച്ചു. ഈ വിവരം അറിഞ്ഞതോടെ മുംബൈയിൽ നിന്ന് ജയപ്രകാശ് സൗദിയിലെ തൻ്റെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയി.
1999ൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മൂന്നുവർഷത്തിന് ശേഷം കാസർകോഡ് സ്വദേശി എന്ന വ്യാജേന ആൾമാറാട്ടം നടത്തി ചെന്നിത്തലയിൽ നിന്ന് ഇയാൾ വിവാഹം കഴിച്ചു. തുടർന്ന് എല്ലാ വർഷവും അവധിക്ക് ജയപ്രകാശ് ചെന്നിത്തലയിൽ എത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ജയപ്രകാശിൻ്റെ പുതുക്കിയ പാസ്പോർട്ടിലെ വിലാസം ഭാര്യ വീടിൻ്റെതായിരുന്നു. ഈ കാരണത്താൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞാലും കുറ്റവാളി കുടുങ്ങും എന്നതിന് തെളിവ് ലഭിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി എം.പി മോഹന ചന്ദ്രൻ്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി പി.ബിനുവിൻ്റെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം നടത്തി. സെപ്‌തംബർ രണ്ടിന് നാട്ടിലെത്തിയ പ്രതിയെ ചെന്നിത്തല ഭാര്യ വീടിന് സമീപത്തു നിന്ന് പിടികൂടി. തെളിവെടുപ്പിന് എത്തിച്ച ജയപ്രകാശ് അരിയന്നൂർശേരി പി.ഐ.പി കനാൽ ബണ്ടിന് സമീപം സംഭവസ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. എസ്.ഐ എസ്.പ്രദീപ്, സി.പി.ഒമാരായ ബിജോഷ്‌കുമാർ, വിബിൻ, കെ.ദാസ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

അതിശയം 🙏🏻
മറുപടിഇല്ലാതാക്കൂ🥲🤭
മറുപടിഇല്ലാതാക്കൂ