ഒരു പകൽ മുഴുവൻ ഒരു ഹാളിനുള്ളിൽ ചടഞ്ഞിരിക്കുക, നിരവധി പേരുടെ പ്രഭാഷണങ്ങൾ ശ്രവിക്കുക, സാഹിത്യ വിദ്യാർത്ഥികളുടെ ചോദ്യങ്ങളും പ്രഭാഷകരുടെ ഉത്തരങ്ങളും കേട്ട് രസിക്കുക, കഥകളും കവിതകളും അവതരിപ്പിക്കുന്നത് കാതു കൂർപ്പിച്ച് കേൾക്കുക, അതിനൊക്കെ പുറമെ രണ്ടു പതിറ്റാണ്ടു മുമ്പ് മൺ മറഞ്ഞു പോയ ഒരു ബഹുമുഖ പ്രതിഭയുടെ ജീവിതം ഓർത്തെടുക്കുക എന്നിങ്ങനെ തികച്ചും സർഗ്ഗാത്മകമായ ഒരു സ്മരണീയ ദിനമാണ് കടന്നുപോയത്. (ഒക്ടോബർ 26).
പഴയ പൊന്നാനി കളരിയുടെ തുടർച്ച എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഈ പരിപാടി സാഹിത്യോത്സവമെന്ന പേരിൽ എടപ്പാളിലാണ് നടന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ സാഹിത്യ ക്യാമ്പ്, ഉച്ചയ്ക്ക് സാഹിത്യ സദസ്സ്, വൈകുന്നേരം അവാർഡ് സമർപ്പണവും ആദരസദസ്സും എന്നീ പരിപാടികൾ നടന്നു. സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്ന എം.ടി വേണുവിൻ്റെ കൃതികളുടെ പ്രദർശനം, പുസ്തക പ്രദർശനം എന്നിവ ബ്ലോക്ക് അങ്കണത്തിലും നടന്നു. വിവിധ സെഷനുകളിൽ നടന്ന പരിപാടികളിൽ സാഹിത്യ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
രണ്ടു വർഷം മുമ്പ് ലഭിച്ച എം.ടി വേണു സ്മൃതി അവാർഡ് ജേതാവെന്ന നിലയിലാണ് സംഘാടകർ എന്നെ ആദ്യാവസാനക്കാരനായി പങ്കെടുപ്പിച്ചത്. കഴിഞ്ഞ വർഷം എം.ടി വേണു സാംസ്കാരിക സമിതിയും വട്ടംകുളം അമ്പിളി കലാസമിതിയും സംഘടിപ്പിച്ച ചടങ്ങിലും ഞാൻ പങ്കെടുത്തിരുന്നു. എം.ടി വേണു എന്ന വേറിട്ട പത്രപ്രവർത്തകനെ അടുത്തറിഞ്ഞവരും അറിയാൻ ആഗ്രഹിക്കുന്നവരുമെല്ലാം ചടങ്ങുകളിൽ പതിവായി പങ്കെടുക്കാറുണ്ട്.
എടപ്പാളിൽ എം.ടി വേണുവിൻ്റെ കൃതികളുടെ പ്രദർശനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. മാധ്യമ പ്രവർത്തകൻ ഉണ്ണി ശുകപുരം പ്രദർശനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സാഹിത്യ ക്യാമ്പ് എഴുത്തുകാരനും സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ.പ്രഭാകരൻ പഴശ്ശി ഉദ്ഘാടനം ചെയ്തു. സാഹിത്യ രംഗത്തെ നൂതന പ്രവണതകളും ജീർണ്ണതകളും സംബന്ധിച്ച് അദ്ദേഹം സവിസ്തരം സംസാരിച്ചു. ജിതേന്ദ്രൻ കോക്കാട് അധ്യക്ഷത വഹിച്ചു. ഡോ.ടി.വി സ്മിതാദാസ് ‘കലയും കാലവും’ എന്ന വിഷയത്തിലും, വി.കെ.ടി വിനു ‘പുതിയ കാലത്തെ എഴുത്ത്’ എന്ന വിഷയത്തിലും ക്ലാസെടുത്തു. പ്രഭാകരൻ നടുവട്ടം, ഹരി കെ.പുരക്കൽ, രാജേന്ദ്രൻ എന്നിവരും സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന സാഹിത്യ സദസ്സ് കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ടി.വി.എം അലി ഉദ്ഘാടനം ചെയ്തു. രേഖ മുരളീധരൻ മോഡറേറ്ററായി.
ധന്യ ഉണ്ണികൃഷ്ണൻ, അഭിലാഷ് എടപ്പാൾ, ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, ശ്രീലക്ഷ്മി മങ്ങാട്, വി.കൃഷ്ണൻ അരിക്കാട്, സൗദ പൊന്നാനി, എം.വി മനോജ് കുമരനല്ലൂർ, എ.മാജിദ, അലിസ ശിഹാബ്, വസന്ത അരിക്കാട്, എ.പി നസല നർഗീസ്, മുർഷിദ കടവനാട്, സജിത്ത് ശ്യാം, നിവേദ്യ അരിക്കാട് തുടങ്ങിയവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. യുവ നിരൂപകൻ സുമേഷ് നിഹാരിക എം.ടി വേണുവിൻ്റെ കൃതികളെ വിശദമായി പരിചയപ്പെടുത്തി.
വൈകുന്നേരം നടന്ന ആദര സദസ്സും പുരസ്കാര സമർപ്പണവും ഡോ.അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. എം.ടി വേണുവിനെ അടുത്തറിഞ്ഞ ഒരാളെന്ന നിലയിൽ വിശദമായി തന്നെ അദ്ദേഹം വേണുവിനെ അനുസ്മരിച്ചു. എം.ടി വേണു തീപ്പന്തം പോലെ ജ്വലിക്കുന്ന പോരാളിയും അതേ സമയം തന്നെ സൗമ്യനായ സന്യാസിയുമാണെന്ന് സമദാനി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ എം.ടി വേണു പുരസ്കാര സമർപ്പണം ഡോ.എം.പി അബ്ദുൽ സമദ് സമദാനി എം.പിയും, എം.ടി വേണുവിൻ്റെ സഹധർമ്മിണി രാധാലക്ഷ്മി അമ്മയും ചേർന്ന് നിർവഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അഭിനേതാവുമായ ലത്തീഫ് കുറ്റിപ്പുറം പുരസ്കാരം സ്വീകരിച്ചു. പി.വി ജയൻ ക്യാഷ് അവാർഡ് നൽകി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ കുമാരൻ കുറ്റിപ്പാല, ഷാജി കുഞ്ഞൻ, വേണു ഞാങ്ങാട്ടിരി, ശ്രീകല ഗുരുക്കൾ, പ്രേംകുമാർ മദിരശ്ശേരി, രാജേഷ് നന്ദിയംകോട്, മിനി, അഞ്ജു അരവിന്ദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
അക്ഷരജാലകം- എം.ടി വേണു സാഹിത്യ രചനാ മത്സരത്തിൽ സമ്മാനം നേടിയവരെയും അനുമോദിച്ചു. ഹുസൈൻ തട്ടത്താഴത്ത്, എം.ടി രവീന്ദ്രൻ, ഗണേഷ്, ഭാസ്കരൻ, വേലപ്പ, കൃഷ്ണൻ ഷോണ, അച്ചുതൻ രംഗസൂര്യ എന്നിവർ സംസാരിച്ചു. താജിഷ് ചേക്കോട് സ്വാഗതവും നിസരി മേനോൻ നന്ദിയും പറഞ്ഞു. രാവിലെ 10ന് തുടങ്ങിയ പരിപാടി വൈകുന്നേരം 6ന് സമാപിച്ചു.
© ടി.വി.എം അലി

❤️🔥
മറുപടിഇല്ലാതാക്കൂ