ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസിനെ (29) കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലപ്പുഴ വാടയ്ക്കൽ പള്ളിപ്പറമ്പിൽ പി.വി വിനീഷിനെ(27)യാണ് പാലാ കോടതി റിമാൻഡ് ചെയ്‌തത്.
വിനീഷിന്റെ പെൺ സുഹൃത്തിന് ബിബിൻ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരുവരും മദ്യലഹരിയിലായിരിക്കേ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ലെയ്ത്ത് നിർമ്മാണ ഉപകരാറുകാരനായ ബിബിനും ഇയാളുടെ ജോലിക്കാരനായ വിനീഷും പാലായിൽ ഒരു വീടിൻ്റെ നിർമ്മാണ ജോലിക്ക് എത്തിയതായിരുന്നു.
വീടിൻ്റെ ഉടമ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ഇരുവരും തെക്കേക്കരയിലെ സ്വകാര്യ അപ്പാർട്ട്മെൻ്റിന് മുന്നിൽ വ്യാഴാഴ്ച രാത്രിയാണ് മദ്യ ലഹരിയിൽ വാക്കു തർക്കത്തിലേർപെട്ടത്. തുടർന്നാണ് സംഭവം.
കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് വിനീഷ് പിടിയിലായത്.
പാലാ ഡി.വൈ.എസ്.പി കെസദൻ, എസ്.എച്ച്.ഒ പി.ജെ കുര്യാക്കോസ് എന്നിവരാണ് കേസ് അന്വേഷണം നടത്തുന്നത്.
