സരസ് മേളയോടനുബന്ധിച്ച് ഇക്കുറി വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഉല്പന്ന പ്രദർശന വിപണന വിഭാഗം പ്രവർത്തിക്കുക.
കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ സംരംഭകർ തയ്യാറാക്കുന്ന ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് സരസ് മേളയുടെ മുഖ്യ ആകർഷണം.
ഇതര സംസ്ഥാനങ്ങളിലെ സംരംഭകർ നിർമ്മിക്കുന്ന വൈവിധ്യങ്ങളായ ഭക്ഷ്യോല്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, തുകൽ ഉല്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകും.
ഇതു കൂടാതെ ഒരേ സമയം അഞ്ഞൂറോളം പേർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ മെഗാ ഇന്ത്യൻ ഫുഡ് കോർട്ട്, വിശാലമായ കലാവേദി എന്നിവയും സരസ് മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ വനിതാ സംരംഭകരും എറണാകുളത്തു നിന്നുള്ള ലക്ഷ്യ ട്രാൻസ്ജെൻഡർ ഗ്രൂപ്പും തങ്ങളുടെ ഭക്ഷ്യവിഭവങ്ങളുമായി ഫുഡ്കോർട്ടിൽ പങ്കെടുക്കും.
അമ്യൂസ്മെന്റ് പാർക്ക്, ഫ്ലവർ ഷോ, ഹാപ്പിനെസ് കോർണർ എന്നിവയും മേളയുടെ ഭാഗമായുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി, അമ്മു സ്വാമിനാഥൻ, പഞ്ചമി എന്നിങ്ങനെയാണ് കലാസാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്ന വേദികളുടെ പേരുകൾ.
മേള നടക്കുന്ന പത്തു ദിവസങ്ങളിലായി ചലച്ചിത്ര താരം നവ്യ നായർ, പിന്നണി ഗായിക റിമി ടോമി, പുഷ്പവതി പൊയ്പാടത്തി, കുമാരി ഗംഗാ ശശിധരൻ, ആർ.എൽ.വി രാമകൃഷ്ണൻ, ഷഹബാസ്, സൂരജ് സന്തോഷ്, സ്റ്റീഫൻ ദേവസ്സി, സിതാര കൃഷ്ണ കുമാർ എന്നിവരും കലാവേദിലെത്തും. ഒരേ സമയം ആയിരത്തിലേറെ പേർക്ക് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന പടുകൂറ്റൻ വേദിയാണ് കലാപരിപാടികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്.
മേളയുടെ സുരക്ഷയ്ക്കായി ഫയർഫോഴ്സ്, പോലീസ് വിഭാഗത്തിന്റെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് രൂപീകരിച്ച വിവിധ സബ്കമ്മിറ്റികൾ എല്ലാ ദിവസവും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. സരസ് മേളയുടെ സുഗമമായ നടത്തിപ്പിനായി നൂറ്റി അമ്പതോളം മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്മാർ, വളണ്ടിയർമാരും ഉണ്ടാകും. മേളയിലുടനീളം ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി മുന്നൂറ്റി അമ്പതോളം ഹരിതകർമ സേനാംഗങ്ങളുടെ സേവനവും ലഭ്യമാക്കും. ഇവർ എല്ലാ വേദികളിലും ഉണ്ടാകും. മാലിന്യശേഖരണവും മാലിന്യ സംസ്ക്കരണവും ഇവർ മുഖേനയാകും നടപ്പാക്കുക. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ സഹകരണവും മേളയിൽ ഉറപ്പാക്കിയിട്ടുണ്ട്.
