ദേശീയ സരസ് മേളയിലെ ഭക്ഷണശാലകളിൽ ഇപ്പോൾ തമിഴ്നാടൻ രുചികൾ ആസ്വദിക്കാനുള്ള തിരക്കാണ്. കോയമ്പത്തൂരിൽ നിന്നെത്തിയ 'സിംഗപ്പെണ്ണ്' സ്വയം സഹായ സംഘമാണ് തമിഴ്നാടിന്റെ തനത് രുചിഭേദങ്ങളുമായി ചാലിശ്ശേരിയുടെ മനം കവരുന്നത്. '97 ബേക്ക്സ്' എന്ന യൂണിറ്റിന് കീഴിൽ അഞ്ച് വനിതകളാണ് ഈ രുചിക്കൂട്ടുകൾക്ക് പിന്നിൽ.
തമിഴ്നാട്ടിലെ വിവിധ മേളകളിൽ പങ്കെടുത്ത് മികച്ച പരിചയ സമ്പത്തുള്ള ഈ സംഘം കേരളത്തിൽ ആദ്യമായാണ് ഒരു മേളയുടെ ഭാഗമാകുന്നത്. എരിവും ഗുണമേന്മയും ഒത്തിണങ്ങിയ ചെട്ടിനാട് ചിക്കൻ ബിരിയാണിയാണ് സ്റ്റാളിലെ പ്രധാന ആകർഷണം. കൂടാതെ മൊരിഞ്ഞ ചില്ലി ചിക്കൻ ബിരിയാണി, മധുരപ്രേമികൾക്കായി രസമലായി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലൈവ് ഭക്ഷണങ്ങൾക്ക് പുറമെ, വീട്ടിലുണ്ടാക്കിയ സ്പെഷ്യൽ കുനാഫ ചോക്ലേറ്റുകളും, സാധാ ചോക്ലേറ്റുകളും സ്റ്റാളിൽ ലഭ്യമാണ്. നിഷാനയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിൽ ഷെറിന, ഷാജിത, സുബിയ, സബീന എന്നിവരാണ് യൂണിറ്റിലെ മറ്റ് അംഗങ്ങൾ. തമിഴ്നാടിന്റെ തനിമ ചോരാത്ത വിഭവങ്ങൾ മിതമായ നിരക്കിൽ ഇവിടെ ആസ്വദിക്കാം.
