പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ പാലക്കാട് കാവശ്ശേരി പാടൂർ സ്വദേശി അർജ്ജുനൻ (34), കപ്പൂർ കൊള്ളനൂർ സ്വദേശി ഷിഹാബുദ്ധീൻ (55) എന്നിവരാണ് അറസ്റ്റിലായത്. അർജ്ജുനനെ പാലക്കാട് വെസ്റ്റ് പോലീസും ഷിഹാബുദ്ധീനെ ചാലിശ്ശേരി പോലീസും ആണ് അറസ്റ്റു ചെയ്തത്.
2025 മാർച്ച് ഒന്നിനാണ് പാടൂരിലെ കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനു ശേഷം പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പ്രതി ലൈംഗികമായി അതിക്രമിച്ച കാര്യം പെൺകുട്ടി വീട്ടിൽ അറിയിക്കുകയും തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു. വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
ദളിത് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് കപ്പൂര്‍ കൊള്ളന്നൂര്‍ സ്വദേശി ഷിഹാബുദ്ധീനെ (55) ചാലിശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വസ്ത്രം നൽകാമെന്ന് പറഞ്ഞ് എട്ടു വയസുകാരിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുതറി ഓടിയ കുട്ടി വീട്ടുകാരോട് സംഭവം വിവരിച്ചതോടെയാണ് പോലീസിൽ പരാതി നൽകിയത്.
