ആദ്യമായി ലഭിച്ച ജോലി ഏറ്റെടുക്കാൻ ആഹ്ലാദത്തോടെ യാത്ര തിരിച്ചതായിരുന്നു നവോമി. എന്നാൽ യാത്രാമധ്യെ കാത്തു നിന്ന വിധി നവോമിയെ കൊണ്ടുപോയത് മറ്റൊരു ലോകത്തേക്ക്. വാഹനാപകടത്തിൽ പരിക്കേറ്റ നവോമിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ആദ്യ യാത്ര അന്ത്യയാത്രയായി.
ജൂൺ 24ന് രാത്രി മാതാവ് ജിപ്സിയും സഹോദരൻ ജോയലും ചേർന്നാണ് നവോമി തിരുവനന്തപുരത്തേക്ക് കാറിൽ പുറപ്പെട്ടത്. 25ന്പു ലർച്ചെ നാലോടെയാണ് അപകടം. കൊട്ടാരക്കര വാളകത്ത് കാറും പാഴ്സൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പരിക്കേറ്റ അമ്മയെയും സഹോദരനെയും തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെയാണ് നവോമിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെൻ്റിൻ്റെ മകളാണ് നവോമി (23).
ഖോഖോ കായിക താരമായ നവോമി 'ഖോഖോ' സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തൃശൂർ സെൻ്റ് തോമസ് കോളജിൽ നിന്ന് സൈക്കോളജിയിൽ പി.ജി ബിരുദം നേടിയിരുന്നു.
പിതാവ് വിൻസെൻ്റ് ഡ്രൈവറാണ്. മാതാവ് ജീപ്സി ജിം ട്രെയിനറും സഹോദരി എയ്ഞ്ചൽ എറണാകുളത്തെ സ്കൂളിൽ അധ്യാപികയുമാണ്. സഹോദരൻ ജോയൽ തൃശൂർ സെന്റ് തോമസ് കോളജിലെ വിദ്യാർഥിയാണ്.
അവയവദാനത്തിനായി നടപടിക്രമങ്ങൾ പൂർത്തികരിച്ചുകൊണ്ടിരിക്കുന്നു. സംസ്കാരം ബുധനാഴ്ച വടക്കാഞ്ചേരി ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
