പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ മേലാറ്റൂരിലെ ക്രോസിങ് സ്റ്റേഷൻ ജൂലൈ 15ന് കമ്മീഷൻ ചെയ്യും.

 

പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം  അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എ.ബി.എസ്.എസ്) കീഴിലുള്ള യാത്രാ സൗകര്യ നവീകരണങ്ങളും പുരോഗമിക്കുന്നു. അടുത്തിടെ കമ്മീഷൻ ചെയ്ത കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷൻ പ്രവർത്തനം കൂടുതൽ സുഗമമായിട്ടുണ്ട്. 

ഒറ്റ ട്രാക്കുള്ള ഷൊർണൂർ- നിലമ്പൂർ പാതയിൽ മേലാറ്റൂർ ക്രോസിങ് സ്റ്റേഷനിലേക്ക് മാറുന്നതോടെ ട്രെയിനുകൾ പോകുന്നതിനുള്ള കാലതാമസം കുറയ്ക്കാനും സമയനിഷ്ഠ മെച്ചപ്പെടുത്താനും സഹായകമാകുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. 

കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്റ്റേഷനുകൾ ഒരുമിച്ച് പ്രവർത്തന ക്ഷമമാകുമ്പോൾ ക്രോസിങ് പോയന്റുകളിൽ കാത്തിരിപ്പ് സമയം കുറയും.

ഡിവിഷനിലുടനീളം 16 സ്റ്റേഷനുകൾ ഏകദേശം 435 കോടി രൂപ ചെലവിൽ വികസനത്തിലാണ്. മംഗലാപുരം ജങ്ഷൻ, കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, ഫറോക്ക്, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം, ഷൊർണൂർ ജങ്ഷൻ, ഒറ്റപ്പാലം, പൊള്ളാച്ചി ജങ്ഷൻ എന്നിവയാണ് പദ്ധതിയുടെ പരിധിയിലുള്ള സ്റ്റേഷനുകൾ. 

ഇതിൽ മാഹി, വടകര, ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, പൊള്ളാച്ചി ജങ്ഷൻ എന്നിവയുടെ ഉദ്ഘാടനം കഴിഞ്ഞു. തലശ്ശേരി, നിലമ്പൂർ റോഡ്, ഫറോക്ക്, തിരൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മംഗലാപുരം ജങ്ഷൻ, കാസർകോട്, പയ്യന്നൂർ, ഒറ്റപ്പാലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. 

കണ്ണൂർ സ്റ്റേഷന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. നവീകരിച്ച സ്റ്റേഷൻ കെട്ടിടങ്ങൾ, ആധുനിക ബുക്കിങ് ഓഫിസുകൾ, എയർ കണ്ടീഷൻ ചെയ്തതും അല്ലാത്തതുമായ കാത്തിരിപ്പ് ഹാളുകൾ, വി.ഐ.പി ലോഞ്ചുകൾ, ലിഫ്റ്റുകൾ, എസ്‌ലേറ്ററുകൾ, വീതിയേറിയ ഫുട് ഓവർ ബ്രിഡ്‌ജുകൾ തുടങ്ങിയവയാണ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി തയ്യാറാക്കുന്നത്. 

പ്ലാറ്റ്ഫോം മെച്ചപ്പെടുത്തലുകൾ, ഡിജിറ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, കോച്ച് ഗൈഡൻസ് ഡിസ്പ്ലേകൾ, ലൈറ്റിങ്, മൊബൈൽ ചാർജിങ് പോയന്റുകൾ, മെച്ചപ്പെട്ട കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അതേ സമയം കാര്യമായ വികസനം എത്താത്ത സ്റ്റേഷനായി പട്ടാമ്പി തുടരുകയാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം