കുമരനല്ലൂർ സെന്റർ നവീകരണത്തിലെ തടസ്സം നീക്കി നിർമ്മാണ പ്രവർത്തനം പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കപ്പൂർ പഞ്ചായത്ത് അധികൃതർ പട്ടാമ്പി താലൂക്ക് തഹസിൽദാറോടാവശ്യപ്പട്ടു.
റോഡ് നവീകരണത്തിന്റെ ഭാഗമായി കുമരനല്ലൂർ സെന്ററിൽ അഴുക്ക് ചാൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ആളുകൾ തർക്കം ഉന്നയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് അധികൃതർ താൽക്കാലികമായി പണി നിർത്തി വെച്ചിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ തഹസിൽദാർ ടി.സുജിതുമായി കൂടിക്കാഴ്പ നടത്തിയത്.
റോഡ് നവീകരണ പ്രവൃത്തിയുടെ മുന്നോടിയായി റവന്യു വകുപ്പ് ശരിയായ രീതിയിൽ സർവ്വേ നടത്തി പൊതു മരാമത്ത് വകുപ്പിന് കൈമാറിയ ഭൂമി അടയാളപ്പെടുത്തിയതിന് ശേഷമാണ് അഴുക്ക് ചാൽ നിർമ്മാണം തുടങ്ങിയത്.
ഏറെക്കുറെ പണി പൂർത്തിയാവാനിരിക്കേയാണ് തർക്കം ഉടലെടുത്തത്. പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, വൈസ് പ്രസിന്റ് പി.രാജീവ്, വാർഡ് അംഗം അലി കുമരനല്ലൂർ എന്നിവരാണ് ജനപ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
