പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞ് മലയാളികളായ 9 പേർ മരിച്ചു.

പൊള്ളാച്ചി- വാൽപ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് മിനി വാൻ അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടം.

മലപ്പുറത്തു നിന്ന് വിനോദ യാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് വാനിൽ ഉണ്ടായിരുന്നത്. വാനിൽ 13 പേരാണ് യാത്ര ചെയ്തിരുന്നത്. ഇവരിൽ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു. നാല് പേർ ഗുരുതര നിലയിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ്  പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകരാണിവർ. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ടു പുരുഷനും ഉൾപ്പെടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. 

പുലാമന്തോൾ സ്വദേശി അജിത (54), പാങ്ങ് സ്വദേശി റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരണപ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.

നൗഷാദ് (39), ഷഹദിൻ (11), മസ്നീൻ (10), മുഹമ്മദ് ഫാസിത് (21) എന്നിവരാണ്  ആശുപത്രിയിലുള്ളത്. പരിക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. 

വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. 40ൽ അധികം ഹെയർ പിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്.  നിയന്ത്രണം വിട്ട വാഹനം 9–ാം വളവിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. 

കടമ്പറൈ പോലീസ് സ്റ്റേഷൻ പരിധിയിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് നാടിനെ നടുക്കിയ സംഭവം. വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്.

ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ 21 കാരനായ മുഹമ്മദ് ഫാസിത്തിന് കൊടും വളവ് മറികടക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.

വാഹനം റോഡിൽ നിന്ന് തെന്നിമാറി ഇടതൂർന്ന ഭൂപ്രദേശങ്ങളിലൂടെ മറിഞ്ഞ് ഒമ്പതാമത്തെ ഹെയർപിൻ വളവിന് സമീപം നിലത്തുവീണു. എട്ട് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വിവരം ലഭിച്ചതിനെത്തുടർന്ന് വാൽപ്പാറ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെയും വാൽപ്പാറ ഇൻസ്പെക്ടറുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും ചേർന്ന് തകർന്ന വാഹനത്തിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തു. കേരള പോലീസ് സംഘവും സ്ഥലത്തെത്തി.

ദുർഘടമായ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തെ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ  പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം