പ്രമുഖ വാദ്യകലാകാരൻ പെരിങ്ങോട് മതുപ്പുള്ളി സ്വദേശി പേരടിപ്പുറത്ത് ഉണ്ണികൃഷ്ണൻ (59) ട്രെയിൻ യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു. റെയിൽവേ പോലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റേയും സഹായത്തോടെ തുടർ നടപടികൾക്ക് ശേഷം മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിച്ചു.
ചെണ്ടയിലും, മദ്ദളം, താളം എന്നിവയിൽ മികവു പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ പഞ്ചവാദ്യത്തിൽ മദ്ദള രംഗത്താണ് തിളങ്ങിയത്. വൈദ്യുതി വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം വാദ്യകലാരംഗത്ത് സജീവമായിരുന്നു. ചെണ്ടയിലും, താളത്തിലും, മദ്ദളത്തിലും ഒരേ സമയം കഴിവ് പ്രകടിപ്പിച്ച അപൂർവ്വം കലാകാരന്മാരിൽ പ്രമുഖനായ ഉണ്ണികൃഷ്ണൻ വിവിധ പഞ്ചവാദ്യസംഘത്തോടൊപ്പം ഉത്സവ വേദികളിൽ തിളങ്ങിയിരുന്നു.
തൃശ്ശൂർ ചേലക്കര മാധവൻകുട്ടിയുടെ പഞ്ചവാദ്യ സംഘത്തോടൊപ്പം മഹാരാഷ്ട്രയിൽ വിവിധ സ്ഥലങ്ങളിൽ പഞ്ചവാദ്യം അവതരിപ്പിച്ച് മടങ്ങുന്നതിനിടെയാണ് ട്രെയിനിൽ കുഴഞ്ഞു വീണത്. ഇതേ ട്രെയിനിൽ ഗുജറാത്തിൽ നിന്ന് മടങ്ങി വരികയായിരുന്ന വാദ്യസംഘത്തിലെ മലയാളി സുഹൃത്തുക്കളും സഹപ്രവർത്തകരും, മുബൈ - പനവേൽ മലയാളി സമാജം പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച (ഇന്ന്) രാവിലെ പള്ളം ശാന്തീതീരത്ത് സംസ്കരിച്ചു. വാദ്യകലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും വീട്ടിലെത്തി അനുശോചനമറിയിച്ചു.
ഭാര്യ: കുമാരി (ആശാ വർക്കർ, തിരുമിറ്റക്കോട് പഞ്ചായത്ത്). മക്കൾ: ദേവീകൃഷ്ണ , മീരാകൃഷ്ണ.
